ഹൈദരാബാദ്: ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്‌ട്രപതി ദ്രൗപതി മുർമു. തിങ്കളാഴ്ച രാവിലെയാണ് മുർമു ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ക്ഷേത്രത്തിലെ വിവിധ പൂജകളിൽ മുർമു പങ്കെടുത്തു.
രാഷ്‌ട്രപതിയായതിന് ശേഷം ആദ്യമായാണ് മുർമു തിരുപ്പതി ക്ഷേത്രത്തിൽ എത്തുന്നത്. ആദ്യം സ്വാമി പുഷ്‌ക്കരിണിയെ പ്രാർത്ഥിച്ച മുർമു ശേഷം ശ്രീ വരാഹസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇവിടെ നിന്നും ശ്രിവാരി ക്ഷേത്രത്തിൽ എത്തിയ മുർമുവിനെ തിരുമല തിരുപ്പതി ദേവസ്വം ചെയർമാൻ വൈ.വി സുബ്ബ റെഡ്ഡി സ്വാഗതം ചെയ്തു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ എ.വി ധർമ്മ റെഡ്ഡിയും മുർമുവിനെ ക്ഷേത്ര ദർശനത്തിൽ അനുഗമിച്ചു.
ശ്രിവാരി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ച മുർമുവിനെ പ്രധാന പുരോഹിതൻ സ്വാഗതം ചെയ്തു. വാദ്യമേളങ്ങളുടെയും, മന്ത്രങ്ങളുടെയും അകമ്പടിയോടെയായിരുന്നു മുർമുവിനെ സ്വീകരിച്ചത്. വിവിധ വഴിപാടുകൾ കഴിപ്പിച്ച ശേഷമാണ് രാഷ്‌ട്രപതി ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. ദ്രൗപതി മുർമുവിനൊപ്പം ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി നാരായണ സ്വാമി, കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി, സംസ്ഥാന ടൂറിസം മന്ത്രി ആർ.കെ റോജ എന്നിവരും ക്ഷേത്ര ദർശനം നടത്തി. കഴിഞ്ഞ ആഴ്ച പുരിജഗന്നാഥ ക്ഷേത്രത്തിലും മുർമു ദർശനം നടത്തിയിരുന്നു.
Comments