തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അഞ്ച് പ്രതികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്. തൃശൂർ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണമെന്ന അപേക്ഷ കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ അപേക്ഷയിന്മേലാണ് കോടതി നിർദേശം.
രണ്ടാം പ്രതിയും ബാങ്ക് മാനേജറുമായിരുന്ന ബിജു കരീം, അക്കൗണ്ടന്റ് ജിൽസ്, കമ്മീഷൻ ഏജന്റ് ബിജോയ്, ക്യാഷ്യറായിരുന്ന റെജി കെ. അനിൽ എന്നിവരുടെയാണ് സ്വത്തുക്കൾ കണ്ടുകെട്ടേണ്ടത്. കേസിനാസ്പദമായ കാലത്ത് സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടുക. ഒന്നാം പ്രതി സുനിൽ കുമാറിന്റെ പേരിൽ ഇക്കാലത്ത് സ്വത്ത് സമ്പാദനം നടക്കാത്തതിനാൽ കണ്ടുകെട്ടലിൽ നിന്നും ഒഴിവാകുമെന്ന് ക്രൈംബ്രാഞ്ച് വിശദീകരിച്ചു. 2011 മുതൽ 2021 വരെയുള്ള സമയത്ത് പ്രതികൾ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കളാണ് കോടതി ഉത്തരവിൽ ഉൾപ്പെടുകയെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ഇതിന്റെ ഭാഗമായി ബിജോയുടെ പേരിലുള്ള ഒമ്പത് ഏക്കർ സ്ഥലം കണ്ടുകെട്ടും. തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റുംകര എന്നിവടങ്ങളിലുള്ള വസ്തുവകകളാണ് കണ്ടുകെട്ടുക. പരാതിക്കാലത്ത് പ്രതികൾ 117 കോടി രൂപ വ്യാജ വായ്പയിലൂടെ തരപ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിൽ ബിജു കുര്യനും ജിൽസും ബിജോയിയും മാത്രം 85 കോടി രൂപയിലധികം പണം വ്യാജ വായ്പ തരപ്പെടുത്തി തട്ടിയെന്നാണ് കണ്ടെത്തൽ.
2021 ജൂലൈയിലാണ് കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ് നടന്ന വിവരം പുറത്തുവരുന്നത്. 312 കോടിയിലധികം രൂപയാണ് വ്യാജ വായ്പ തരപ്പെടുത്തി ഇടതുഭരണ സമിതിയിലെ ആൾക്കാരും ജീവനക്കാരും ചേർന്ന് അടിച്ചെടുത്തതെന്നാണ് വിവരം. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Comments