സോൾ:ദക്ഷിണ കൊറിയൻ സിനിമകൾ വിൽക്കുകയും കാണുകയും ചെയ്ത രണ്ട് പേരെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഉത്തര കൊറിയയിലാണ് ഞെട്ടിക്കുന്ന സംഭവം. 16-ഉം 17-ഉം വയസ്സുള്ള ആൺകുട്ടികളെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഉത്തര കൊറിയയിലെ കുപ്രസിദ്ധമായ ഫയറിംഗ് സ്‌ക്വാഡാണ് ഇവർക്കെതിരെ വെടിയുതിർത്തതെന്നാണ് വിവരം.
പാശ്ചാത്യ മാദ്ധ്യമങ്ങൾക്ക് വിലക്കുള്ള രാജ്യമാണ് ഉത്തരകൊറിയ. രാജ്യത്തെ ജനങ്ങളെ തെറ്റായ വഴിയിലേക്ക് എത്തിക്കുമെന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങളെകുറിച്ച് ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ദക്ഷിണ കൊറിയ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള പാവയാണെന്നാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ പറയുന്നത്. അതിനാൽ ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങളെയും ചിത്രങ്ങളെയും മാദ്ധ്യമങ്ങളുമായി ബന്ധമുള്ള എല്ലാത്തിനെയും ശക്തമായ ശിക്ഷാ നടപടികളിലൂടെയാണ് ഉത്തര കൊറിയ നേരിടുന്നത്. എന്നാൽ ഇത്തരം നിയന്ത്രണങ്ങളും വിലക്കുകളും മറി കടന്ന് യുഎസ്ബി ഡ്രൈവുകളിലും എസ്ഡി കാർഡുകളിലും ദക്ഷിണ കൊറിയൻ സിനിമകളും ഗാനങ്ങളും ഉത്തര കൊറിയയിലുണ്ട്. ഇവയ്‌ക്ക് ആരാധകരുമുണ്ട്.
ചൈനീസ് അതിർത്തിയിൽ നിന്നാണ് ഇവ എത്തുന്നതെന്നാണ് സൂചന. ചൈനയ്‌ക്ക് വേണ്ട വിവരങ്ങൾക്ക് പകരമായാണ് ഇവ ഉത്തര കൊറിയയിലെ ആവശ്യക്കാർക്ക് നൽകുന്നതെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ സിനിമകൾ വിൽപ്പന നടത്തിയ കൗമാരക്കാരെ ഉത്തര കൊറിയൻ ചാരന്മാരാണ് അധികൃതർക്ക് കാണിച്ചുകൊടുത്തത്.
Comments