റാവൽപ്പിണ്ടി: ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് നാണം കെട്ട പരാജയം ഏറ്റുവാങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പാകിസ്താന്റെ പ്രതീക്ഷകൾക്ക് മങ്ങൽ. പാകിസ്താന്റെ തോൽവിയോടെ, ഇന്ത്യയുടെ സാദ്ധ്യതകൾ വീണ്ടും സജീവമായി.
നിലവാരമില്ലായ്മയുടെ പേരിൽ ഏറെ പഴി കേട്ട റാവൽപ്പിണ്ടിയിലെ പിച്ചിൽ നടന്ന ഒന്നാം ടെസ്റ്റിൽ, 74 റൺസിനാണ് ഇംഗ്ലണ്ട് പാകിസ്താനെ പരാജയപ്പെടുത്തിയത്. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ നാലാമതും പാകിസ്താൻ അഞ്ചാമതുമാണ്. ഇംഗ്ലണ്ടിനും ന്യൂസിലൻഡിനുമെതിരെയാണ് പാകിസ്താന്റെ വരാനിരിക്കുന്ന മത്സരങ്ങൾ. ഇവയിൽ മികച്ച മുന്നേറ്റം നടത്തിയാലേ പാകിസ്താന് ഫൈനൽ എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ സാധിക്കൂ. ഇനിയുള്ള മത്സരങ്ങളിൽ ഇന്ത്യയോ ഓസ്ട്രേലിയയോ മുന്നേറിയാൽ പാകിസ്താന് ഫൈനലിൽ എത്താൻ സാധിക്കില്ല.
ഇന്ത്യക്കാകട്ടെ, ഇനി നേരിടാനുള്ളത് ബംഗ്ലാദേശിനെയും ഓസ്ട്രേലിയയെയുമാണ്. ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരിയാൽ, ഓസ്ട്രേലിയക്കെതിരെ ഒരു മത്സരത്തിൽ തോൽവിയോ സമനിലയോ വഴങ്ങിയാലും ഇന്ത്യയുടെ സാദ്ധ്യതകൾ അവശേഷിക്കും. ഓസ്ട്രേലിയക്കാണെങ്കിൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര തൂത്ത് വാരുകയും ദക്ഷിണാഫ്രിക്കക്കും ഇന്ത്യക്കുമെതിരെ മികച്ച മുന്നേറ്റം നടത്തുകയും വേണം.
പട്ടികയിൽ നാലാം സ്ഥാനത്താണെങ്കിലും റാങ്കിംഗിലും പോയിന്റ് നിലയിലും ഓസ്ട്രേലിയക്ക് തൊട്ട് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയില്ലെങ്കിൽ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം ഫൈനൽ കളിക്കാനുള്ള അവസരം ഇന്ത്യക്ക് ലഭ്യമാകും.
Comments