ദോഹ: സ്വിറ്റ്‌സർലാൻഡിനെ തകർത്ത് ക്വാർട്ടർ ഫൈനലിലേക്ക് രാജകീയ പ്രവേശനം സ്വന്തമാക്കി പറങ്കിപ്പട. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ ക്വാർട്ടർ പ്രവേശനം. ആരാധകരുടെ സ്വന്തം സിആർ7 ഇല്ലാതെ മത്സരത്തിന്റെ ആദ്യ പകുതി മുന്നോട്ട് പോയെങ്കിലും പകരക്കാരനായി നിയോഗിച്ച ഗൊൻസാലോ റാമോസ് ഗോൾ മഴ തീർത്ത് മറുപടി നൽകി.
21-കാരനായ റാമോസ് ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക്കായിരുന്നു സ്വിറ്റ്‌സർലാൻഡിനെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിലൂടെ നേടിയത്. 17, 51, 67 മിനിറ്റുകളിലായിരുന്നു ആദ്യ ഇലവനിലെത്തിയ റാമോസിന്റെ ഗോൾ നേട്ടം. കളിയിൽ റാമോസിനെ കൂടാതെ പെപ്പെ, റാഫേൽ ഗ്വെറെയ്‌റോ, റാഫേൽ ലിയോ എന്നിവരാണ് ഗോൾ നേടിയ മറ്റ് പോർച്ചുഗൽ താരങ്ങൾ. മത്സരത്തിന്റെ രണ്ടാം പകുതിയിൽ റൊണാൾഡോ ഇറങ്ങിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല.
ദക്ഷിണ കൊറിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പ്രകോപിതനായി പെരുമാറിയതാണ് റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കാനുള്ള കാരണം. എന്നാൽ കോച്ച് ഫെർണാഡോയുടെ കണക്കുകൂട്ടലുകൾ പിഴച്ചില്ലെന്ന് ഉറപ്പിക്കാൻ ഹാട്രിക് നേട്ടത്തിലൂടെ റാമോസിന് കഴിയുകയും ചെയ്തു. മത്സരത്തിൽ ആദ്യം ഗോൾ നേടി അക്കൗണ്ട് തുറന്ന 21-കാരൻ ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് എന്ന ചരിത്രത്തിനാണ് തുടക്കം കുറിച്ചത്. അവിസ്മരണീയമായ രണ്ടാം ഗോൾ പെപ്പെയുടേതായിരുന്നു. നോക്കൗട്ട് റൗണ്ടിൽ ഗോൾ നേടുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കോർഡും 39-കാരനായ പെപ്പെ സ്വന്തമാക്കി.
പിന്നാലെ റാമോസ് വീണ്ടും വലകുലുക്കി. ഇതിന് പിറകെ ഗ്വെറെയ്‌റോയും ലിയോയും ഗോൾ നിക്ഷേപത്തിലേക്ക് സംഭാവന ചെയ്തു. പോർച്ചുഗലിന് മറുപടിയായി സ്വിറ്റ്‌സർലാൻഡിന് വേണ്ടി ആശ്വാസ ഗോൾ നേടിയത് മാനുവൽ അക്കഞ്ചിയായിരുന്നു. പറങ്കികളുടെ ഗോൾവേട്ട തടുക്കാനും പ്രതിരോധത്തെ മറികടക്കാനും കഴിയാതെ സ്വിസ് പടയ്‌ക്ക് ലോകകപ്പിൽ നിന്ന് മടങ്ങേണ്ടി വന്നു. ഡിസംബർ 10ന് നടക്കുന്ന ക്വാർട്ടർ മത്സരത്തിൽ സ്‌പെയ്‌നിനെ അട്ടിമറിച്ചെത്തിയ മൊറോക്കോയാണ് പോർച്ചുഗലിന്റെ എതിരാളികൾ.
Comments