ഷിംല: ഹിമാചൽ പ്രദേശിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. 11 മണിയോടെ ആദ്യഫലസൂചനകൾ ലഭ്യമാകും.68 നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബർ 12 നാണ് വോട്ടെടുപ്പ് നടത്തിയത്.
പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും മറ്റ് സപ്പോർട്ട് സ്റ്റാഫുകളുടെയും മേൽനോട്ടത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്.സംസ്ഥാനത്തെ 59 സ്ഥലങ്ങളിൽ 68 കേന്ദ്രങ്ങളിൽ രാവിലെ എട്ടു മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ മനീഷ് ഗാർഗ് അറിയിച്ചു. ഇത്തവണ 76.44 ശതമാനം വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്.
45 അംഗ സിറ്റിംഗ് സീറ്റുള്ള ബിജെപി ഇത്തവണയും അധികാരം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലായിരുന്നു പ്രചരണം. എക്‌സിറ്റ് പോളികളടക്കം ഹിമാചൽ ബിജെപിയോടൊപ്പമാണെന്നാണ് പ്രവചിക്കുന്നത്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കോൺഗ്രസ് 30 പ്രാദേശിക നേതാക്കളെ പുറത്താക്കിയതായി റിപ്പോർട്ട്. പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് ഷിംല ജില്ലയിൽ ഉൾപ്പെടുന്ന ചോപാൽ നിയമസഭാ മണ്ഡലത്തിലെ 30 നേതാക്കളെയാണ് കോൺഗ്രസ് പുറത്താക്കിയത്.
Comments