തൃശൂർ: രാജ്യത്തെ നടുക്കിയ കുനൂർ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യുവരിച്ച മലയാളി സൈനികൻ എ പ്രദീപിന്റെ ഓർമ്മയിൽ രാജ്യം. സംയുക്ത സൈനികമേധാവി ബിപിൻ റാവത്തിന്റെയും സംഘത്തിന്റെയും ജീവനെടുത്ത ഹെലികോപ്ടറിന്റെ ഫ്ളൈറ്റ് ഗണ്ണറായിരുന്ന അദ്ദേഹത്തിന്റെ മരണവാർത്ത ഞെട്ടലോടെയാണ് രാജ്യം അറിഞ്ഞത്.
സൈന്യത്തിലെ ജൂനിയർ വാറന്റ് ഓഫീസറായിരുന്ന അദ്ദേഹം ,കേരളത്തിൽ പ്രളയസമയത്തെ അകമഴിഞ്ഞ സേവനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയസമയത്ത് കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്ന് രക്ഷാ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്ടർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ചുമതല ഏറ്റെടുത്തു. പ്രദീപിന്റെ നേതൃത്വത്തിൽ നിരവധി പേരെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
2004ലാണ് പ്രദീപ് വ്യോമ സേനയിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ, കമ്യൂണിസ്റ്റ് ഭീകരർക്കെതിരായ ഓപ്പറേഷനുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് തൃശൂർ പൊന്നൂക്കര സ്വദേശിയായ പ്രദീപ് അറക്കലിന്റെ കുടുംബം. അച്ഛൻ രാധാകൃഷ്ണൻ, അമ്മ കുമാരി. ശ്രീലക്ഷ്മിയാണ് ഭാര്യ. ദക്ഷിൺ ദേവ് , ദേവപ്രയാഗ് എന്നിവരാണ് മക്കൾ
Comments