ഗാന്ധിനഗർ: ഗുജറാത്തിലെ ബിജെപിയുടെ തുടർഭരണം സുനിശ്ചിതമാണെന്നുറപ്പിക്കുകയാണ് ലീഡ് നില. 152 സീറ്റുകളിൽ ലീഡ് ഉയർത്തി ഭരണകക്ഷിയായ ബിജെപിയുടെ തേരോട്ടം എക്‌സിറ്റ് പോൾ ഫലങ്ങളിലൂടെ പ്രവചിച്ചതാണെങ്കിലും കോൺഗ്രസിന്റെ കനത്ത പരാജയം പ്രതീക്ഷിച്ചതിലും അപ്പുറമാണെന്ന് വേണം കരുതാൻ. സിറ്റിംഗ് സീറ്റുകളും കൈവിട്ടതോടെ നിലംപരിശായിരിക്കുകയാണ് രാജ്യം കണ്ട ഏറ്റവും വലിയ പാർട്ടികളിലൊന്നായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
ഭാരത് ജോഡോ യാത്രയും ഖാർഗെയുടെ വരവും ഒന്നും തന്നെ ഗുജറാത്തിലെ ഇലകളിൽ പോലും അനക്കം സൃഷ്ടിക്കാനായില്ലെന്നതാണ് കോൺഗ്രസിന്റെ പരിതാപകരമായ നില സൂചിപ്പിക്കുന്നത്. ഫലങ്ങൾ വന്നുകൊണ്ടിരിക്കുമ്പോഴും 20 സീറ്റുകൾ പോലും തികയ്‌ക്കാനാകാത്ത നിലയിൽ തികച്ചും നാണംകെട്ട പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണ് കോൺഗ്രസ്.
സൗരാഷ്‌ട്ര, സൂറത്ത്, കച്ച് മേഖലകളിലെല്ലാം ‘കൈ’യൊടിഞ്ഞ നേതാക്കൾ നിലംപൊത്തുന്ന കാഴ്ചയാണ് ലീഡ് നിലകൾ വ്യക്തമാക്കുന്നത്. ഉണ്ടായിരുന്ന സീറ്റുകൾ ആംആദ്മിയും കൈയ്യടക്കിയതോടെ ഗുജറാത്തിൽ ഏഴിടത്ത് ലീഡ് നിലനിർത്തി അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിക്കുകയാണ് എഎപി. മോർബിയിൽ ഉൾപ്പെടെ ബിജെപി മുന്നിലാണെന്ന് ലീഡ് നിലകൾ വ്യക്തമാക്കുന്നു.
ഗുജറാത്തിൽ ബിജെപി സർക്കാർ വീണ്ടും വിജയ വജ്രമണിയുമ്പോൾ കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയുടെ പ്രശസ്തമായ പരാമർശമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. 2019ൽ മാഹാരാഷ്‌ട്രയിലെ ലാത്തൂർ മേഖലയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ പറഞ്ഞ വാക്കുകളായിരുന്നു ‘ഖതം ഗുഡ്‌ബൈ ടാറ്റ ഗയാ’. ഗുജറാത്തിൽ കൈപ്പത്തിക്ക് ഇപ്പോൾ സംഭവിക്കുന്നതും ഇതുതന്നെയാണെന്ന് പലരും അഭിപ്രായപ്പെട്ടു.
ഗുജറാത്തിൽ നടത്തിയതെല്ലാം ചെറിയ ക്യാമ്പയിനുകളാണെന്നും സൈലന്റ് പ്രചാരണമായിരുന്നുവെന്നുമാണ് കോൺഗ്രസിന്റെ പരാജയത്തോട് വക്താവ് ഷമാ മുഹമ്മദ് പ്രതികരിച്ചത്. തോൽവി അംഗീകരിക്കുന്നുവെന്നും ബൂത്തുകളിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും ഷമാ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഗുജറാത്തിൽ 151 സീറ്റുകളിൽ ബിജെപിയും 18 സീറ്റുകളിൽ കോൺഗ്രസും ഏഴ് സീറ്റുകളിൽ ആംആദ്മിയുമെന്നതാണ് ലീഡ് നില.
Comments