ദോഹ: ബ്രസീലെന്നും കളം നിറഞ്ഞാൽ ഒപ്പം തരംഗമാകുന്ന സാംബ നൃത്തം അല്പം കൂടിപ്പോകുന്നുവെന്ന് പരാതി. യുമായി എതിർ ടീം താരങ്ങളും ആരാധകരുമാണ് വിഷമം പറയുന്നത്. ബ്രസീലിയൻ താരങ്ങളൊരുമിച്ച് കൂടിയുള്ള നൃത്തമാണ് മൈതാനത്ത് നിറയുന്നത്. എന്നാൽ ഇത്തവണ അത് അൽപ്പം കൂടുതലാണെന്നാണ് തോറ്റ ടീമുകളുടെ ആരാധകർ പറയുന്നത്. സാംബാ നൃത്തച്ചുവടുകളെല്ലാം കൊള്ളാം. പക്ഷെ അത് തോൽക്കുന്ന ടീമിനിട്ട് ഒരു കൊട്ട് കൊടുക്കുന്നതല്ലേ എന്ന സംശയമാണ് ഏവരും ഉന്നയിക്കുന്നത്.
പ്രീക്വാർട്ടറിൽ ടൂർണ്ണമെന്റിലെ കറുത്ത കുതിരയാകാൻ മുന്നേറിയ ദക്ഷിണ കൊറിയയെ നാലു ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. ഓരോ ഗോളും നേടുമ്പോഴുള്ള നൃത്തം കുറച്ചധികമായെന്നാണ് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കൊറിയൻ ആരാധകരുടെ പരിഭവം. നെയ്മറും വിനീഷ്യസ് ജൂനിയറും ലൂക്കാസ് പാക്വിറ്റയും റഫിൻഹയും ചേർന്നതോടെ തീപിടിച്ച മൈതാനത്ത് നൃത്തച്ചുവടുകളും മുറുകി.
ബ്രസീലിന്റെ ഉശിരൻ തന്ത്രങ്ങളിൽ എതിരാളികൾ അടിപതറുമ്പോൾ ഇത്രയേറെ ആഘോഷിക്കാനെന്തിരിക്കുന്നു എന്നാണ് ചോദ്യം. ലോകോത്തര ടീമായ ബ്രസീലിൽ നിന്നും കുറച്ചുകൂടി മാന്യമായ പെരുമാറ്റം പ്രതീക്ഷിച്ചെന്നാണ് തോറ്റവർ പറയുന്നത്.
ഫുട്‌ബോളിൽ ടീം ചെറുതോ വലുതോ എന്നില്ല. തട്ടകം ലോകകപ്പിന്റേതാണ്. അവിടെ ഓരോ ഗോളും പിറക്കുന്നത് ചരിത്രമാണ്. അത് അപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് ആഘോഷിക്കുകയെന്നാണ് വിനീഷ്യസിന്റെ മറുചോദ്യം. ആഹ്ലാദം ഇനി വരാനിരിക്കുന്നതേയുള്ളുവെന്ന മുന്നറിയിപ്പും താരം നൽകിയിരിക്കുകയാണ്.
Comments