തിരുവനന്തപുരം: കേരള സർവകലാശാല വി.സി നിയമന നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. സെർച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനുള്ളിൽ സെനറ്റ് നാമനിർദ്ദേശം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിന് ശേഷം ചാൻസലർ പുതിയ വിജ്ഞാപനമിറക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റംഗം ജയറാമാണ് കോടതിയെ സമീപിച്ചത്. വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഹർജിയെന്നും കോടതിയിൽ അദ്ദേഹം വ്യക്തമാക്കി. എന്നാൽ ചാൻസലറുടെ വിജ്ഞാപനം പിൻവലിക്കണമെന്ന ആവശ്യത്തിന്മേൽ സെനറ്റ് ഉറച്ചു നിൽക്കുകയാണെന്ന് കോടതി നീരീക്ഷിച്ചു. സെർച്ച് കമ്മിറ്റി അംഗത്തെ നിർദേശിക്കാൻ അവസരം തരാം സെർച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനുള്ളിൽ നാമനിർദ്ദേശം ചെയ്തില്ലെങ്കിൽ ചാൻസലറായ ഗവർണ്ണർക്ക് ചട്ടപ്രകാരം മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്.
ഗവർണറുമായുണ്ടായ ഏറ്റുമുട്ടലിൽ സെനറ്റിനെ കോടതി കുറ്റപ്പെടുത്തി. ഏറ്റുമുട്ടൽ ഉണ്ടാകാൻ പാടില്ലായിരുന്നു എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. വി.സി വേണ്ടെന്നാണ് നിലപാടെങ്കിൽ തുറന്നു പറയണമെന്നും കേരള സർവകലാശാലയോട് കോടതി ആവശ്യപ്പെട്ടിരുന്നു. വി.സി ആവശ്യമാണെന്നായിരുന്നു സർവ്വകലാശാല ഇതിന് നൽകിയ മറുപടി.
Comments