ദോഹ: ഫിഫ ലോകകപ്പിലെ സെമിയിലേയ്‌ക്കുള്ള ബർത്തിനായി നാളെ പോരാട്ടം ആരംഭിക്കുന്നു. 16ൽ നിന്ന് എട്ടായി ചുരുങ്ങിയ പോരാളികളിൽ നാളെ ബ്രസീലിന്റെ എതിരാളികൾ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയാണ്. സ്ഥിരതയുടെ പര്യായമായി നീങ്ങുന്ന ക്രൊയേഷ്യയ്‌ക്കെതിരെ ടീം സ്പിരിറ്റിൽ ഇതുവരെ ദോഹയിൽ സാംബ നൃത്തമാടുന്ന ബ്രസീലിറങ്ങുമ്പോൾ മരുഭൂമിയിലെ മണ്ണലുകൾ തീക്കാറ്റിൽ പറന്നുയരുമെന്ന് തീർച്ച.
ഇരുടീമുകളുടേയും താരങ്ങൾ ഏതവസരത്തിലും കത്തിക്കയറുന്നവരാണെന്നതിനാൽ അവസാന വിസിൽ മുഴുങ്ങും വരെ ആരുംജയിക്കുമെന്ന അവസ്ഥയാണുള്ളത്. ജപ്പാനെ ക്രൊയേഷ്യ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചപ്പോൾ ഏറെ പ്രതീക്ഷയോടെ നീങ്ങിയ ദക്ഷിണ കൊറിയൻ കരുത്തിനെ ഗോൾവലയിൽ കോർത്താണ് ബ്രസീൽ അവസാന
എട്ടിലേയ്‌ക്ക് ആധികാരികമായി കയറിയത്.
പരിക്കിൽ നിന്നും മുക്തനായ നെയ്മർ ടീംമാനായി മാറിയതോടെ മഞ്ഞപ്പടയിൽ ആരും ഏതുനിമിഷവും ഗോളടിക്കുമെന്ന അവസ്ഥയാണ്. മുന്നേ കുറിച്ചിട്ട വരകൾ പോലുള്ള പന്ത്‌കൈമാറ്റം ദോഹയിലും കവിത വിരിയിക്കുകയാണ്. ബ്രസീലിന്റെ പ്രതിരോധത്തിലെ താരം എദർ മിലിറ്റാവോയാണ്. എന്തിനും പോന്ന തരത്തിലാണ് റിച്ചാർലിസണിന്റെ പോക്ക്. ഇതിനൊപ്പം പക്വിറ്റയും വിനീഷ്യസ് ജൂനിയറുമെല്ലാം ഏതുമൂലയിൽ നിന്നും കടന്നുകയറു മെന്നതിനാൽ ഓരോ നിമിഷവും ഇനി ആവേശമാകും.
ക്രൊയേഷ്യ എന്നും ക്ലിനിക്കൽ ഫിനിഷിംഗിൽ ശ്രദ്ധിക്കുന്ന ടീമായി തുടരുകയാണ്. അതിവേഗം കയറുക കിട്ടുന്ന അവസരത്തിൽ ഗോളടിക്കുകയെന്ന തന്ത്രം തുടരാനാണ് സാധ്യത. മോഡ്രിച്ചെന്ന ലോകതാരത്തിനൊപ്പം പെരിസിച്ചും ക്രാമാരിച്ചും പെറ്റ്‌കോവിച്ചും യന്ത്രക്കാലിൽ നീങ്ങുന്നവരാണ്. ഗോളി ലിവാകോവിച്ചിന്റെ സമചിത്തതയും ബ്രസീലിന്റെ താളം തെറ്റിക്കുമോ എന്ന് നാളെ അറിയാം.
ഇത് ലോകകപ്പാണ്. അതിനാൽ ഒരോ കളിയും ആ നിമിഷത്തെ വികാരമായി മാറും. എന്നാലും 2018ന് ശേഷം നടന്ന നാല് പോരാട്ടത്തിൽ ക്രൊയേഷ്യയെ മുട്ടുകുത്തിച്ചതിനാൽ മുൻതൂക്കം ബ്രസീലിന് തന്നെ. ലോകകപ്പ് ചരിത്രത്തിലും തെക്കൻ അമേരിക്കൻ ടീമുകളോട് ക്രൊയേഷ്യ നാലു തവണ തോറ്റു. ഇതിൽ 2018ൽ അർജ്ജന്റീനയെ 3-0ന് അട്ടിമറിച്ചതാണ് വേറിട്ട ചരിത്രമായി മാറിയത്.
അതേ സമയം കഴിഞ്ഞ 5 വർ
ഷവും ലോകകപ്പ് അവസാന ഘട്ടങ്ങളിലെല്ലാം ബ്രസീലിന് കാലിടറി. 2002ൽ ജർമ്മനിയെ 2-0ന് തോൽപ്പിച്ച് കിരീടം ചൂടിയ ശേഷം ആകെ നിരാശയാണ്. 2006ൽ ഫ്രാൻസിനോടും 2010ൽ നെതർലാന്റ്‌സിനോടും 2018ൽ ബൽജിയത്തിനോടുമാണ് ക്വാർട്ടറിൽ തോറ്റത്. ഇത്തവണ സെമിയിലെത്തിയാൽ അത് 9-ാം തവണത്തെ അവസരമായി മാറും. ഇതിനേക്കാൾ കൂടുതൽ തവണ സെമിയിലെത്തിയത് ജർമ്മനി മാത്രമാണ്. 12 തവണയാണ് അവസാന നാലിലൊരു ടീമായി ജർമ്മനി ലോകകപ്പിൽ കളത്തിലിറങ്ങിയത്.
Comments