മോർബി: കഴിഞ്ഞ ഒക്ടോബർ 30 മോർബിക്കാർക്ക് ഒരിക്കലും മറക്കാനാകില്ല. മാച്ചു നദിക്ക് കുറുകെ കെട്ടിയ മോർബി തൂക്കുപാലം തകർന്ന് നദിയിൽ വീണ് 135 പേരാണ് മരിച്ചത്. അപകടത്തിന്റെ ഭീകരത ഇന്നും മോർബിക്കാരുടെ കൺമുന്നിൽ നിന്ന് മാഞ്ഞിട്ടില്ല. അന്ന് എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നപ്പോൾ ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് മുൻപിൽ നിന്ന വ്യക്തിയാണ് മുൻ എംഎൽഎ കൂടിയായിരുന്ന കാന്തിലാൽ. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിൽ കാന്തിലാൽ അമൃതിയ വോട്ട് ചോദിച്ചപ്പോൾ അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
തങ്ങളെ പ്രതിനിധീകരിക്കാൻ കാന്തിലാലിനെപ്പോലെ മറ്റൊരാൾ ഇല്ലെന്ന് തിരിച്ചറിയുകയായിരുന്നു മോർബിയിലെ ജനങ്ങൾ. രണ്ടാം സ്ഥാനത്ത് എത്തിയ കോൺഗ്രസ് സ്ഥാനാർത്ഥിയെക്കാൾ വലിയ ഭൂരിപക്ഷത്തിലാണ് ഇക്കുറി അവർ കാന്തിലാലിനെ വിജയിപ്പിച്ചത്. 1,14,538 വോട്ടുകളാണ് കാന്തിലാലിന് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടേൽ ജയന്തിലാലിന് 52,459 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ആം ആദ്മി പാർട്ടിയുടെ പങ്കജ് കാന്തിലാലിന് 17544 വോട്ടുകളും ലഭിച്ചു.
മോർബി ദുരന്തത്തിന്റെ പേരിൽ ബിജെപിയെ വിമർശിച്ചവർക്കുളള മറുപടി കൂടിയാണ് ബിജെപി സ്ഥാനാർത്ഥിയായ കാന്തിലാൽ അമൃതിയയുടെ വിജയം.
മോർബി ദുരന്തത്തിന് ശേഷം മോർബി ഹീറോ എന്ന് പോലും കാന്തിലാലിനെ പലരും വിശേഷിപ്പിച്ചിരുന്നു. ദുരന്ത സമയത്ത് ആളുകൾ പകച്ചുനിന്നപ്പോൾ പാലം തകർന്ന് നദിയിലേക്ക് വീണവരെ രക്ഷപെടുത്താൻ വെളളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു കാന്തിലാൽ. ദേശീയ തലത്തിൽ പോലും രാഷ്‌ട്രീയ നേതാക്കൾ അദ്ദേഹത്തിന്റെ പ്രവൃത്തിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ബ്രിജേഷ് മിർജ ആയിരുന്നു മോർബിയെ കഴിഞ്ഞ തവണ പ്രതിനിധീകരിച്ചത്. കാന്തിലാൽ ഇവിടുത്തെ മുൻ എംഎൽഎ ആയിരുന്നു. അഞ്ച് തവണ അദ്ദേഹം മണ്ഡലത്തിൽ വിജയിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ പ്രവൃത്തിക്കുളള അംഗീകാരം കൂടിയായിട്ടാണ് ഇക്കുറി മണ്ഡലത്തിൽ ബിജെപി മത്സരിപ്പിക്കാൻ തീരുമാനിച്ചത്. പട്ടീദാർ സമുദായത്തിന് പ്രാമുഖ്യം ഉളള മണ്ഡലമാണ് മോർബി.
Comments