തിരുവനന്തപുരം : 2023 സെപ്റ്റംബറിൽ വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരം മൂലം 100 പ്രവൃത്തി ദിവസങ്ങൾ നഷ്ടമായിക്കഴിഞ്ഞു. അതിനാൽ കൗണ്ട് ഡൗണ് കലണ്ടർ തയ്യറാക്കി പ്രവൃത്തി വേഗത്തിലാക്കും. പുലിമുട്ട് നിർമാണം ഉടൻ ആരംഭിക്കുമെന്നും ഓണത്തിന് ആദ്യ കപ്പൽ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം പുനരധിവാസത്തിനായി സർക്കാർ 100 കോടിയോളം രൂപ ചെലവാക്കി. വിഴിഞ്ഞം മേഖലയിലെ ബോട്ടുകൾ എല്ലാം ഇൻഷുർ ചെയ്തുകഴിഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിർമ്മിക്കാൻ മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാനും മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരത്തെ മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്റെ കൈവശമുള്ള 17.43 ഏക്കർ ഭൂമിയിൽ നിന്നും 8 ഏക്കർ ഭൂമിയാണ് കൈമാറുക.
തുറമുഖം കമ്മീഷൻ ചെയ്യുന്നതോടെ പ്രദേശത്തെ പുരോഗതിക്ക് വഴിയൊരുക്കും. തുറമുഖ നിർമ്മാണത്തിനായി പ്രതിദിനം 15000 ടൺ പാറ നിക്ഷേപിച്ചിരുന്നത് ഇരട്ടിയാക്കും. വിഴിഞ്ഞത് ഇനി 10 ലക്ഷം കണ്ടെയ്‌നർ കൈകാര്യം ചെയ്യാനാകും. ചെറുകിട തുറമുഖങ്ങളുടെ വികസനത്തിനും വിഴിഞ്ഞം വഴിയൊരുക്കുമെന്നും റെയിൽ വേ കണറ്റിവിറ്റിക്ക് അനുമതി ലഭിച്ചതായും അഹമ്മദ് ദേവർകോവിൽ അറിയിച്ചു.
Comments