എറണാകുളം: നിരോധിത മത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ കള്ളപ്പണ ഇടപാട് കേസിൽ ചോദ്യം ചെയ്യലിനെതിരെ പാലക്കാട് സ്വദേശി നൽകിയ ഹർജി തള്ളി ഹൈക്കോടതി. പാലക്കാട് സ്വദേശി ഉസ്മാൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. കേസുമായി ബന്ധപ്പെട്ട് ഇഡിയ്‌ക്ക് മുൻപിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉസ്മാന് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെയാണ് ഇയാൾ കോടതിയെ സമീപിച്ചത്.
ചോദ്യം ചെയ്യലിനായി ഡൽഹിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നായിരുന്നു ഉസ്മാന് നൽകിയിരുന്ന നിർദ്ദേശം. എന്നാൽ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ അനുവദിക്കണമെന്നായിരുന്നു ഉസ്മാന്റെ ആവശ്യം. ഭാഷ പ്രശ്‌നമാണെന്നും കോടതിയെ ഇയാൾ അറിയിച്ചിരുന്നു. എന്നാൽ കേരളത്തിൽവെച്ച് മൊഴിയെടുക്കുന്നത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഇഡി കോടതിയെ അറിയിക്കുകയായിരുന്നു.
കേരളത്തിൽ വച്ച് മൊഴിയെടുക്കുന്നതിലൂടെ അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമം ഉണ്ടാകും. കള്ളപ്പണം വെളുപ്പിച്ചതിന് ഉസ്മാനെതിരെ തെളിവുണ്ട്. ഡൽഹിക്കു പുറത്ത് വച്ച് മൊഴി എടുക്കാനാവില്ല. ഭാഷയാണ് പ്രശ്‌നമെങ്കിൽ മലയാളത്തിൽ മൊഴി രേഖപ്പെടുത്താമെന്നും ഇഡി കോടതിയെ അറിയിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് ഹർജി തള്ളിയത്.
പോപ്പുലർ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഉസ്മാൻ പണം നിക്ഷേപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതോടെയാണ് ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. വിദേശത്ത് നിന്നുൾപ്പടെ പോപ്പുലർ ഫ്രണ്ടിന് കള്ളപ്പണം എത്തിയിട്ടുണ്ടെന്നും, ഇത് തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചെന്നുമാണ് കേസ്.
Comments