കൊച്ചി: വിവാഹ മോചനം ലഭിക്കുന്നതിന് ഒരു വർഷം കാത്തിരിക്കേണ്ടി വരുന്നതിനെതിരെ ഹൈക്കോടതി. ഉഭയസമ്മത പ്രകാരമുള്ള വിവാഹ മോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾ വിവാഹം കഴിഞ്ഞ് ഒരു വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാൻ കഴിയില്ല. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
വിവാഹം കഴിച്ചതിന് ശേഷം ഒരു വർഷമായില്ലെന്ന് ചൂണ്ടിക്കാട്ടി വേർപിരിയാനുള്ള ദമ്പതികളുടെ അപേക്ഷ കുടുംബ കോടതി നിരസിച്ചിരുന്നു. തുടർന്ന് കുടുംബ കോടതിയുടെ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ദമ്പതികൾ പരസ്പരം തീരുമാനിച്ചുറപ്പിച്ച് വിവാഹ മോചനത്തിന് ഒരുങ്ങുമ്പോൾ കല്യാണം കഴിച്ച് ഒരു വർഷം പൂർത്തിയാകണമെന്ന വ്യവസ്ഥ മുന്നോട്ടുവയ്‌ക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ഒരു വർഷമെന്ന നിബന്ധനയുടെ പേരിൽ കുടുംബ കോടതികൾ വിവാഹ മോചന അപേക്ഷകൾ തള്ളിക്കളയരുത്. കാത്തിരിക്കണമെന്ന് ആവശ്യപ്പെടുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കൂടാതെ ദമ്പതികളുടെ വിവാഹ മോചന അപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്നും രണ്ടാഴ്ചയ്‌ക്കുള്ളിൽ തീർപ്പാക്കണമെന്നും കുടുംബക്കോടതിക്ക് ഹൈക്കോടതിയുടെ നിർദേശം ലഭിച്ചു.
Comments