ദോഹ: ആര് ഫിഫ 2022 ലോകകിരീടം നേടും എന്ന ചോദ്യത്തിന് ആരാധകരുടെ പിന്തുണ അർജന്റീനയ്‌ക്കും ഫ്രാൻസിനും തന്നെ. പക്ഷെ കറുത്ത കുതിരയായി കുതിക്കുന്ന മൊറോക്കോയേയും കഴിഞ്ഞ തവണ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയേയും തള്ളിക്കളയാനാവാതെ നിൽക്കുകയാണ് ഫുട്‌ബോൾ ലോകം. പെനാൽറ്റി ഷൂട്ടൗട്ടുകളിൽ മുന്നേറുന്ന ചെറു ടീമുകളുടെ പോരാട്ട വീര്യത്തിന് മുന്നിലാണ് ഇത്തവണ സ്‌റ്റേഡിയങ്ങൾ അമ്പരക്കുന്നത്.
സ്‌പെയിനേയും ഇപ്പോൾ പോർച്ചുഗലിനേയും അട്ടിമറിച്ചാണ് മൊറോക്കോയുടെ വരവ്. ബ്രസീലിനെ ആവോളം കരയിച്ചാണ് ക്രൊയേഷ്യയുടെ തുടർച്ചയായ രണ്ടാം തവണത്തെ സെമി പ്രവേശനം. ഫ്രാൻസാണ് ഇത്തവണ പ്രവചനം തെറ്റിച്ചത്. ഇനി സെമിയിൽ എതിരാളികൾ ആദ്യമായി സെമികാണുന്ന ആഫ്രിക്കൻ ടീമായ മൊറോക്കോ എതിരാളികൾ. അർജന്റീന താളത്തിൽ കുതിയ്‌ക്കുകയാണ്. സെമിയിൽ എതിരാളികൾ ക്രൊയേഷ്യ.
പരിക്കുകൾ വില്ലനായപ്പോൾ പുറത്തിരുന്ന ലോകോത്തര താരങ്ങൾ ചില്ലറക്കാരല്ല. എന്നിട്ടും ഫ്രാൻസ് സെമിയിലെത്തിയതാണ് നേട്ടം. കരീം ബൻസേമ, പോൾ പോഗ്ബ, എൻഗാലോ കാന്റേ, കിംബാപേ, മൈക്ക് മൈഗ്നാൻ, ക്രിസ്റ്റഫർ എൻകുകു എന്നിവർ ലോകകപ്പിന് മുന്നേ ടീമിൽ ഇല്ലെന്ന് വന്നതോടെ ഫ്രഞ്ച് ആരാധകരുടെ നെഞ്ചിടിപ്പ് കൂടി. എന്നാൽ ഇന്നിതാ കിലിയൻ എംബാപ്പേയും ഒലിവർ ജിറോദും മുന്നിൽ നിന്ന് നയിച്ചതോടെ കാര്യങ്ങൾ അനുകൂലമായി. മുൻ ചാമ്പ്യന്മാർ മറ്റൊരു ഫൈനലും കിരീടവുമാണ് ലക്ഷമിട്ടിരിക്കുന്നത്.
മെസി മാത്രമല്ല അർജന്റീന എന്നും തെളിയിച്ചതോടെ ഇനി കിരീടത്തിനപ്പുറം നീലപ്പടയ്‌ക്ക് മറ്റൊരു ലക്ഷ്യമില്ല. തുടക്കത്തിൽ സൗദി അറേബ്യ നൽകിയ ഷോക്ക് അർജ്ജന്റീനയെ ഉണർത്തുകയായിരുന്നു. എട്ടുവർഷത്തിന് ശേഷം ഒരു കിരീടം എന്നതുമാത്രമാണ് അർജന്റീനയ്‌ക്ക് മുന്നിലുള്ളത്. മെസ്സിക്ക് വേണ്ടി ഒരു കിരീടം എന്നതും ആരാധകരുടെ സ്വപ്‌നമാണ്.
Comments