അഹമ്മദാബാദ് :ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നാണംകെട്ട തോൽവി നേരിട്ടതിന് പിന്നാലെ പാർട്ടിക്കെതിരെ വിമർശനവുമായി വദ്ഗാം എംഎൽഎ ജിഗ്നേഷ് മേവാനി രംഗത്ത്. പാർട്ടി തന്നെ വേണ്ടരീതിയിൽ ഉപയോഗിച്ചിട്ടില്ലെന്ന് മേവാനി കുറ്റപ്പെടുത്തി.
തന്നെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കാമായിരുന്നു എന്നാണ് മേവാനി പറഞ്ഞത്. നോമിനേഷൻ സമർപ്പിച്ചതിന് ശേഷമല്ല, അതിന് മുൻപ് തന്നെ. കോൺഗ്രസിന് തന്നെപ്പോലെ ആളുകളുടെ മനസ്സ് പിടിച്ചെടുക്കാൻ കഴിയുന്ന, വിശ്വാസ്യതയുള്ള, കടുത്ത ബിജെപി വിരുദ്ധനായ നല്ല അനുയായിയെ ആണ് ലഭിച്ചത്. എന്നാൽ തനിക്ക് സംസ്ഥാനത്തുടനീളമുള്ള പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ കഴിഞ്ഞില്ല. ജനങ്ങളെ, പ്രത്യേകിച്ച് ദളിതരെ, ഊർജ്ജസ്വലമാക്കാൻ പൊതുയോഗങ്ങൾ അനിവാര്യമായിരുന്നുവെന്ന് മേവാനി പറഞ്ഞു.
കോൺഗ്രസിന്റെ താര പ്രചാരകനായി ഉൾപ്പെടുത്തുന്നതിന് പകരം മേവാനി വടക്കൻ ഗുജറാത്തിലെ ചില പ്രദേശങ്ങളിലും അഹമ്മദാബാദിലെ വെജൽപൂർ മണ്ഡലത്തിലും നടന്ന പൊതുയോഗങ്ങളിൽ മാത്രമാണ് പങ്കെടുത്തത്. ഇതിൽ ഭൂരിഭാഗം പരിപാടികളും മേവാനി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷമാണ് സംഘടിപ്പിച്ചത്. ഇത് തിരഞ്ഞെടുപ്പിനെ വളരെയധികം ബാധിച്ചുവെന്നാണ് മേവാനി ആരോപിച്ചത്.
ഗുജറാത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 156 സീറ്റകൾ നേടിക്കൊണ്ട് ബിജെപി ചരിത്ര വിജയമാണ് കരസ്ഥമാക്കിയത്. അതേസമയം കോൺഗ്രസിന് 17 സീറ്റുകളിൽ ഒതുങ്ങുകയായിരുന്നു.
Comments