അമൃത്സർ: പഞ്ചാബിലെ സർഹാലി കലാൻ പോലീസ് സ്‌റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഘസ്‌വത്ത്-ഉൽ-ഹിന്ദ് ഏറ്റെടുത്തതായി റിപ്പോർട്ട്. ഭീകരസംഘടനയായ അൽ-ഖ്വായ്ദയുടെ പിന്തുണയോടെ പ്രവർത്തിക്കുന്നതാണ് ഘസ്‌വത്ത്-ഉൽ-ഹിന്ദ്.
പഞ്ചാബിലെ ടാൺ ടരനിലുള്ള സർഹാലി കലാൻ പോലീസ് സ്‌റ്റേഷനിലേക്ക് റോക്കറ്റ്-പ്രൊപ്പൽഡ് ഗ്രനേഡായിരുന്നു (ആർപിജി) വന്നുപതിച്ചത്. കഴിഞ്ഞ ശനിയാഴ്ച 11.30ഓടെയായിരുന്നു സംഭവം.
തുടർന്ന് സുരക്ഷാ ജീവനക്കാരും ബോംബ് സ്ക്വഡും ചേർന്ന് ബോംബ് നിർവീര്യമാക്കി. പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ നാശനഷ്ടവും ജീവാപായവും സംഭവിക്കാമായിരുന്നുവെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ മെയ്യിലും സമാനമായ ആർപിജി ആക്രമണം പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെ നടന്നിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ഒമ്പത് പേർ അറസ്റ്റിലായി. കേസ് ദേശീയ അന്വേഷണ ഏജൻസിയായിരുന്നു പിന്നീട് ഏറ്റെടുത്തത്.
Comments