കൊച്ചി:ശശി തരൂർ എംപിയുമായി സംസ്ഥാന കോൺഗ്രസ് ഘടകത്തിനോ തനിക്കോ ഒരു പ്രശ്‌നവും ഇല്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കെപിസിസി അദ്ധ്യക്ഷൻ എന്ന നിലയിൽ ഡൽഹിയിൽ വെച്ച് അദ്ദേഹവുമായി നടത്തിയ ചർച്ചയിൽ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു. പാർട്ടിയുമായി സഹകരിച്ച് എല്ലാ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് കോൺഗ്രസിന് ശക്തിപകരാൻ ഒപ്പം ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്. അദ്ദേഹത്തോട് ചോദിച്ചാൽ അദ്ദേഹവും അത് പറയുമെന്നും സുധാകരൻ പറഞ്ഞു.
കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ. ശശി തരൂരിന് എല്ലാത്തിനും സ്വാതന്ത്ര്യമുണ്ട്. പാർട്ടിയുടെ ചട്ടക്കൂടിന് അനുസൃതമായി അദ്ദേഹം പ്രവർത്തിക്കണം എന്നതാണ് ചർച്ച. എല്ലാവർക്കും അത് ബാധകമാണ്.
തരൂരിന്റെ നീക്കങ്ങളിൽ അച്ചടക്ക ലംഘനം ഒന്നുമില്ല. കോൺഗ്രസിന് എന്നും ഒരു അസറ്റ് ആണ് ശശി തരൂർ. ശശി തരൂരിനെ ആർക്കും ഒറ്റപ്പെടുത്താൻ കഴിയില്ലെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്. അദ്ദേഹം മത്സരിക്കുമ്പോൾ പോലും നടത്തിയ വാർത്താസമ്മേളനത്തിൽ അതു തന്നെയാണ് താൻ പറഞ്ഞതെന്നും സുധാകരൻ പറഞ്ഞു.
തരൂരിന്റെ പരിപാടിയെക്കുറിച്ച് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ അറിഞ്ഞില്ല എന്നതിലാണ് തുടക്കം. ഞങ്ങൾ മണ്ഡലത്തിലെ ഒരു നേതാവിന്റെയോ പ്രവർത്തകന്റെയോ കല്യാണത്തിന് പോകുമ്പോൾ പോലും മണ്ഡലം പ്രസിഡന്റിനെ അറിയിക്കും. വളരെ കാലമായി കോൺഗ്രസ് നേതാക്കൾ പുലർത്തുന്ന ശീലമാണ്. അത് ലംഘിക്കുമ്പോൾ അവിടുത്തെ നേതാക്കൾക്ക് അസ്വസ്ഥതയുണ്ടാകും. ആ അസ്വസ്ഥതയാണ് ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതെന്നും സുധാകരൻ പറഞ്ഞു.
Comments