തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഭൂമി സംബന്ധമായ നടപടികളൊന്നും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. സമരക്കാർക്കെതിരായ കേസ് പിൻവലിക്കില്ല. തുടർ നടപടികൾക്ക് കേന്ദ്രാനുമതി പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ ഡിപിആർ അപൂർണമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടർ നടപടികൾക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് തന്നെയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകളൊന്നും പിൻവലിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവേ കല്ലുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ല. ഭൂമി കൈമാറ്റം ചെയ്യുന്നതിന് യാതൊരു സാങ്കേതിക തടസവുമില്ല. പദ്ധതിക്കായി പഠനം നടക്കുമ്പോൾ തന്നെ ഭൂമി ഏറ്റെടുത്തതായി പറയുന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രാനുമതി തത്വത്തിൽ ലഭിച്ചപ്പോഴാണ് പദ്ധതിയുടെ നടപടി വേഗത്തിലാക്കിയത്. പദ്ധതിയുടെ ഡിപിആർ അപൂർണമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ല. പദ്ധതിക്കായി നിയമവിധേയമായാണ് പണം അനുവദിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.
‘സിൽവർ ലൈൻ പദ്ധതിക്കെതിരെ രാഷ്‌ട്രീയമായ സമ്മർദ്ദങ്ങളുണ്ടായപ്പോൾ, ആ നീക്കത്തിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താവുന്ന കേന്ദ്ര ഭരണ കക്ഷി കൂടി ഉൾപ്പെട്ടപ്പോൾ, കേന്ദ്ര സർക്കാർ പിന്നോട്ട് പോയി. പദ്ധതിക്കെതിരെ കേന്ദ്രത്തിൽ നിന്നുള്ള ചില ഉത്തരവാദിത്തപ്പെട്ടവർ സംസാരിക്കുന്ന രീതിയുമുണ്ടായി. ആ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ അനുമതിക്ക് ശേഷമാകാം പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളെന്ന് സംസ്ഥാനം തീരുമാനിക്കുകയായിരുന്നു. കേന്ദ്രത്തിന് എന്നെങ്കിലും ഒരിക്കൽ പദ്ധതിക്കായി അനുമതി നൽകേണ്ടി വരുമെന്നായിരുന്നു” മുഖ്യമന്ത്രിയുടെ പരാമർശം.
അതേസമയം കൊച്ചി രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിംഗ് ഏജൻസിയെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1016 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് കേന്ദ്രവുമായി ആലോചിക്കുമെന്നും തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിലെ ലൈറ്റ് മെട്രോ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments