ഭോപ്പാൽ: റാഗിങ്ങ് കേസിലെ പ്രതികളെ കണ്ടെത്താൻ കോളേജ് വിദ്യാർത്ഥിനിയായി വേഷമിട്ട് പോലീസ് ഉദ്യോഗസ്ഥ. മദ്ധ്യപ്രദേശിലെ ഇന്തോറിലാണ് സംഭവം. മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജിലെ റാഗിങ് കേസ് തെളിയിക്കുന്നതിന് വേണ്ടിയാണ് വിദ്യാർത്ഥിനിയായി ചമഞ്ഞ് പോലീസുകാരി എത്തിയത്.
യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ ഹെൽപ്പ് ലൈനിലേക്ക് വിളിച്ച് അജ്ഞാതയായ ഒരു വിദ്യാർത്ഥി റാഗിങ്ങ് നടന്നത് സംബന്ധിച്ച് വിവിരങ്ങൾ നൽകിയിരുന്നു. തുടർന്ന് കോളേജ് അധികൃതരുടെ പരാതി പ്രകാരം അജ്ഞാതരായ വിദ്യാർത്ഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ 24-നായിരുന്നു സംഭവം.
റാഗിങ് നടന്നതിന്റെ വിശദവിവരങ്ങൾ ഹെൽപ്പ് ലൈനിൽ വിളിച്ച് അറിയിച്ചിരുന്നുവെങ്കിലും കുറ്റവാളികളായ വിദ്യാർത്ഥികളുടെ പേര് പരാമർശിച്ചിരുന്നില്ല. തുടർന്നാണ് കേസ് തെളിയിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥ നഴ്‌സിംഗ് വിദ്യാർത്ഥിനിയായി ചമഞ്ഞ് കോളേജിലെത്തിയത്. കൂടാതെ രണ്ട് പോലീസ് കോൺസ്റ്റബിൾമാർ കാന്റീൻ പ്രവർത്തകരായും എത്തിയിരുന്നു. ഇതോടെ കേസിൽ പങ്കാളികളായ എല്ലാ വിദ്യാർത്ഥികളെയും പോലീസ് തന്ത്രപരമായി കണ്ടെത്തി.
അശ്ലീലമായ പ്രവൃത്തികൾ ചെയ്യാൻ ജൂനിയർ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചായിരുന്നു സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തിരുന്നത്. സംഭവത്തിൽ 11 പ്രതികളെ പോലീസ് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇവരെ മൂന്ന് മാസത്തേക്ക് കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. പ്രതികൾക്കെതിരെ സുപ്രധാനമായ വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
Comments