കൊച്ചി : കൊല്ലം വിസ്മയ കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിൽ വിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരൺകുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അലക്‌സാണ്ടർ തോമസ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറയുക. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
സ്ത്രീധനപീഡനത്തെ തുടർന്നു ബി.എ.എം.എസ്. വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ കിരൺകുമാറിനെ മേയ് 24-നാണ് കീഴ്‌കോടതി ശിക്ഷിച്ചത്. പത്തുവർഷം തടവും 12.55 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. അഞ്ചുവകുപ്പുകളിലായി ആകെ 25 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ഇതെല്ലാം ഒരേകാലയളവിൽ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ശിക്ഷിക്കപ്പെട്ട കിരൺകുമാർ നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ്. കൊല്ലം പോരുവഴിയിലെ ഭർതൃ വീട്ടിൽ കഴിഞ്ഞ ജൂൺ 21-നാണ് വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
Comments