തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബിൽ നിയമസഭ പാസാക്കി.പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ബിൽ പാസാക്കിയത്. ചാൻസലറെ തീരുമാനിക്കാൻ സമിതി വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ ഭാഗികമായി അംഗീകരിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരാണ് സമിതിയിലെ അംഗങ്ങളെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. എന്നാൽ സമിതിയുടെ ഘടനയിൽ സർക്കാരിനാകും മേൽക്കൈ. വിരമിച്ച ജഡ്ജി വേണമെന്ന ആവശ്യം മന്ത്രി തള്ളി.
റിട്ട.ജഡ്ജിയെ ചാൻസലറാക്കണമെന്ന നിർദേശം തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. സർവകലാശാലകളിൽ മാർക്‌സിസ്റ്റ് വത്കരണം നടത്താനാണ് സർക്കാർ ശ്രമമെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ലിനോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും ഒന്നിലധികം ചാൻസലർ വേണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
14 സർവകലാശാലകൾക്കും ഒരു ചാൻസലർ മതിയെന്നാണ് പ്രതിപക്ഷം മുന്നോട്ട് വെച്ച പ്രധാന ഭേദഗതി നിർദേശം. വിരമിച്ച സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലർ സ്ഥാനത്തേക്ക് പരിഗണിക്കാമെന്നും പ്രതിപക്ഷം പറഞ്ഞിരുന്നു. നിയമനത്തിന് പ്രത്യേക സമിതി വേണമെന്നും നിർദേശിച്ചിരുന്നു.
Comments