ദോഹ: ക്രൊയേഷ്യയെ തകർത്ത് ഫൈനലിലേക്ക് കുതിച്ച് നീലപ്പട. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് അർജന്റീനയുടെ ഫൈനൽ പ്രവേശനം. 2018 ലെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിലെ 3-0 തോൽവിക്കുള്ള മധുരപ്രതികാരം കൂടിയായി അർജന്റീനയുടെ ഈ തകർപ്പൻ ജയം.
ജൂലിയൻ അൽവാരസിന്റെ ഇരട്ട ഗോളും മെസിയുടെ ഒരു ഗോളുമാണ് ടീമിനെ വിജയത്തിലേക്കെത്തിച്ചത്. 34 ആം മിനിറ്റിൽ ലയണൽ മെസി പെനാൽറ്റിയിലൂടെ അർജന്റീനയെ മുന്നിൽ എത്തിച്ചു. ഇതോടെ അർജന്റീനയ്‌ക്കായി ലോക കപ്പിൽ ഏറ്റവും അധികം ഗോൾ നേടുന്ന താരമെന്ന ബഹുമതി മെസിയുടെ പേരിലായി. അഞ്ച് മിനിറ്റിനകം ജൂലിയൻ അൽവാരസ് ലീഡ് രണ്ടാക്കി. 69 ആം മിനിട്ടിൽ മെസി നടത്തിയ മുന്നേറ്റമാണ് അൽവാരസിന്റെ രണ്ടാം ഗോളിൽ കലാശിച്ചത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ അർജന്റീനയും ക്രൊയേഷ്യയും ആക്രമണ ഫുട്‌ബോളാണ് കാഴ്ചവച്ചത്. ആക്രമണവും പ്രത്യാക്രമണലുമായി ഇരുടീമുകളും നിറഞ്ഞാടി. പന്തടക്കത്തിലും പാസിങ്ങിലും ക്രൊയേഷ്യയ്‌ക്ക് ആയിരുന്നു ആദ്യ പകുതിയിൽ മുൻതൂക്കം.
ആറാം തവണയാണ് അർജന്റീന ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. എട്ട് വർഷത്തിന് ശേഷമാണ് ഫൈനൽ പ്രവേശനം. നാളെ രാത്രി നടക്കുന്ന ഫ്രാൻസ് മൊറോക്കോ സെമിഫൈനലിലെ വിജയികൾ ഡിസംബർ 18 ന് രാത്രി എട്ടരയ്‌ക്ക് നടക്കുന്ന ഫൈനലിൽ അർജന്റീനയെ നേരിടും.
Comments