തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസ് എടുത്ത് പോലീസ്. മൂന്ന് പേർക്കെതിരെ കലാപകുറ്റം ചുമത്തിയാണ് കേസ് എടുത്തത്. അതേസമയം പ്രതിഷേധത്തിന് പിന്നാലെ കസ്റ്റഡിയിൽ എടുത്ത തങ്ങളെ പോലീസ് മർദ്ദിച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു.
കസ്റ്റഡിയിൽ എടുത്ത ശേഷം പോലീസ് അതിക്രൂരമായി മർദ്ദിച്ചതായി കേസിലെ പ്രതിയായ നിഹാരിക പറഞ്ഞു. മർദ്ദനത്തിൽ കൂടെയുണ്ടായിരുന്ന നവീൻ കിഷോർ ചോര തുപ്പി. പ്രതിഷേധിച്ച സംഭവത്തിൽ കേസ് എടുക്കില്ലെന്ന് ആയിരുന്നു ഐഎഫ്എഫ്കെ അധികൃതരുടെ ഉറപ്പ്. എന്നാൽ ഇത് പാലിക്കപ്പെട്ടില്ലെന്നും നിഹാരിക പ്രതികരിച്ചു.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ റിസർവേഷനെച്ചൊല്ലിയായിരുന്നു വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. റിസർവ് ചെയ്തിട്ടും ചിത്രം കാണാനാവാത്തതിനെ തുടർന്ന് തിയേറ്ററിൽ ബഹളം വെയ്‌ക്കുകയായിരുന്നു.
മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയ ചിത്രത്തിന്റെ പ്രീമിയർ ഷോ ടാഗോർ തിയേറ്ററിൽ തിങ്കാളാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിയ്‌ക്ക് ആയിരുന്നു. രാവിലെ മുതൽ തന്നെ ചിത്രം കാണുന്നതിനായി നീണ്ട നിര തന്നെയുണ്ടായിരുന്നു. റിസർവ്വ് ചെയ്യാത്തവരും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ തിയറ്ററിന് മുന്നിലെത്തിയിരുന്നു. എന്നാൽ ചിത്രം കാണാൻ സാധിച്ചില്ല.
ബഹളവും ഉന്തും തള്ളും ആയതോടെ പോലീസ് സ്ഥലത്തെത്തി. പ്രതിഷേധിച്ചവരെ ബലം പ്രയോഗിച്ചാണ് പോലീസ് തിയറ്റർ പരിസരത്ത് നിന്ന് നീക്കിയത്.
Comments