തിരുവനന്തപുരം : ഗവർണറുടെ പുറത്താക്കൽ നടപടിയ്‌ക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്‌ക്ക് 1.45 നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ പരിഗണിക്കുക.
കേരള സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട സെർച്ച് കമ്മിറ്റി രൂപീകരണത്തിലെ പ്രശ്‌നങ്ങളെ തുടർന്നായിരുന്നു നേരത്തെ തന്റെ നോമിനികളായ സെനറ്റ് അംഗങ്ങളെ ചാൻസലറായ ഗവർണർ പിൻവലിച്ചത്.ഈ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വി.സി നിയമനത്തിനായി ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചതടക്കം ഹർജിക്കാർ ചോദ്യം ചെയ്തിട്ടുണ്ട്.
എന്നാൽ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാൻ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ‘പ്രീതി’ പിൻവലിക്കേണ്ടി വന്നതെന്നും സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നും ഗവർണർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ വിസിമാരുടെ ഹർജിയും കോടതി ഇന്ന് പരിഗണിക്കും.
Comments