പത്തനംതിട്ട : ശബരിമല പാതയിലെ വനമേഖലയിൽ തീർത്ഥാടകർക്ക് വഴികാട്ടാൻ ഇനി മൊബൈൽ ആപ്പ്. പുതിയ ആപ്പ് ഈ ആഴ്ച പുറത്തിറക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. തീർത്ഥാടന കാലത്തിന്റെ ആരംഭത്തിൽ പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നീണ്ടുപോകുകയായിരുന്നു. ആപ്പിന്റെ അവസാനവട്ട ട്രയൽ നടന്നുവരികയാണ്.
ഓൺലൈനും ഓഫ് ലൈനുമായി ഇതിന് പ്രവർത്തിക്കാൻ കഴിയും എന്നതാണ് ആപ്പിന്റെ സവിശേഷത. സന്നിധാനത്തേക്ക് എത്താൻ സത്രക്കടവ് വഴിയുള്ള പുല്ലുമേട് പാത, എരുമേലിയിൽ നിന്നുള്ള കരിമലപ്പാത, മണ്ണാറക്കുളഞ്ഞിയിൽ നിന്നുള്ള പാത എന്നിവയാണുള്ളത്. ഈ പാതയിലൂടെ വരുന്ന ഭക്തർക്ക് പമ്പയിൽ എത്തുന്നതിന് മുൻപ് ആവശ്യമായ വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാകും.
വന്യജീവികളുടെ സാന്നിദ്ധ്യമുണ്ടെങ്കിൽ ഉടൻ വിവരം ലഭിക്കും. സഞ്ചാരപാതയിൽ ആനകൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളും സമയവും ആപ്പിലൂടെ മുൻകൂട്ടി അറിയിക്കും.
ഭക്ഷണശാലകൾ, ശൗചാലയസൗകര്യങ്ങൾ, വെള്ളം വിതരണം ചെയ്യുന്ന സ്ഥലങ്ങൾ, സന്നിധാനത്തെ ഡോണർഹൗസുകൾ തുടങ്ങിയവ എവിടെയാണെന്നും ഇതിലൂടെ അറിയാം. അടിയന്തിര വൈദ്യസഹായമോ, പോലീസ് സഹായമോ ആവശ്യമെങ്കിൽ ആപ്പ് അതിനും സഹായിക്കും.
Comments