വിജയവാഡ : വിവാഹമോചനം നേടാനായി ഭർത്താവ് എച്ച്‌ഐവി അണുബാധയുള്ള രക്തം കുത്തിവെച്ചതായി പരാതി. ആന്ധ്രാ പ്രദേശിലെ വിജയവാഡയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ 40 കാരനായ ഭർത്താവിനെ ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുവൈദ്യന്റെ സഹായത്തോടെയാണ് ഭർത്താവ് ഈ ക്രൂരത ചെയ്തത് എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
എച്ച്‌ഐവി ബാധിതയാണെന്ന് കാണിച്ച് വിവാഹമോചനം നേടാനായിരുന്നു ഇയാളുടെ ശ്രമം. അടുത്തിടെ ആരോഗ്യം മെച്ചപ്പെടാനായി യുവതിയെ ഭർത്താവ് നാട്ടുവൈദ്യന്റെയടുത്ത് കൊണ്ടുപോയിരുന്നു. അവിടെ നിന്നും കുത്തിവെപ്പും നടത്തി. ഇതുവഴിയാണ് ശരീരത്തിലേക്ക് എച്ച്‌ഐവി അണുബാധ പ്രവേശിച്ചത് എന്ന് യുവതി ആരോപിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർ എച്ച്‌ഐവി രോഗബാധിതയാണെന്ന വിവരം അറിയുന്നത്.
നാല് വർഷങ്ങൾക്ക് മുൻപാണ് ഇവരുടെ ജീവിതത്തിൽ പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് ഇയാൾ നിരന്തരം ഭാര്യയുമായി വഴക്കിടുമായിരുന്നു. . ആൺകുഞ്ഞിനെ ഗർഭം ധരിക്കണമെന്ന് പറഞ്ഞ് ഇയാൾ യുവതിയെ മർദ്ദിക്കുമായിരുന്നു. മറ്റൊരു യുവതിയുമായി ഭർത്താവിന് രഹസ്യ ബന്ധമുണ്ടെന്നും അതിനാലാണ് താനുമായി വേർപിരിയുന്നത് എന്നും യുവതി പരാതിയിൽ പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Comments