ചെന്നൈ: ഷാരൂഖ് ഖാൻ നായകനാകുന്ന പഠാൻ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന്റെ പശ്ചാത്തലത്തിൽ സനാതന ധർമ്മത്തെ അടച്ച് ആക്ഷേപിക്കുന്ന പ്രസ്താവനയുമായി നടനും രാഷ്‌ട്രീയക്കാരനുമായ പ്രകാശ് രാജ്. കാവി വസ്ത്രധാരികളെ മതഭ്രാന്തന്മാരും ബലാത്സംഗകരും വിദ്വേഷ പ്രചാരകരും എന്നാണ് പ്രകാശ് രാജ് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രകാശ് രാജിന്റെ അധിക്ഷേപങ്ങൾക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതിഷേധം രൂക്ഷമാകുകയാണ്.
മതഭ്രാന്തന്മാരായ കാവി വസ്ത്രധാരികൾ ബലാത്സംഗകരെ പൂമാലയിട്ട് സ്വീകരിക്കുന്നു. അവർ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നു, എം എൽ എമാരെ വിലയ്‌ക്കെടുക്കുന്നു. കാവി വസ്ത്രധാരിയായ സ്വാമിജി പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നു. എന്താ സിനിമയിൽ കാവി ഉപയോഗിക്കാൻ പാടില്ലേ, എന്നാണ് പ്രകാശ് രാജ് സാമൂഹിക മാദ്ധ്യമത്തിൽ ചോദിച്ചത്.
കാവി വസ്ത്രധാരികളെ സാമാന്യവത്കരിക്കുന്ന പ്രകാശ് രാജിന്റെ പോസ്റ്റ് വലിയ വിമർശനങ്ങൾക്കാണ് വിധേയമാകുന്നത്. ഹിന്ദുമത വിശ്വാസികൾ പൊതുവിൽ ഉപയോഗിക്കുന്ന കാവി വസ്ത്രം, ആചാരപരമായി ബ്രഹ്മചാരികളും വാനപ്രസ്ഥരുമാണ് ഉപയോഗിക്കുന്നത്. ഹിന്ദുമത വിശ്വാസികൾക്ക് പുറമെ ബുദ്ധമത വിശ്വാസികളും ഇതര ഭാരതീയ ധർമ്മപ്രചാരകരും കാവി വസ്ത്രം ഉപയോഗിക്കാറുണ്ട്. ക്രൈസ്തവ സമുദായത്തിലെ ചില വിഭാഗം പുരോഹിതന്മാരും കാവി വസ്ത്രം ഉപയോഗിച്ച് കാണാറുണ്ട്.
Comments