ദോഹ: ഫിഫ ലോകകപ്പിൽ നിന്നും ലൂക്ക മോഡ്രിച്ചിനും സംഘത്തിനും അഭിമാനത്തോടെ മടങ്ങാം. മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മൊറോക്കോയ്‌ക്കെതിരെ ക്രൊയേഷ്യക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം.
ജോസ്കോ ഗ്വാർഡിയോൾ, മിസ്ലാവ് ഓർസിച്ച് എന്നിവരാണ് ക്രൊയേഷ്യക്ക് വേണ്ടി ഗോൾ നേടിയത്. അച്രാഫ് ദാരിയുടെ വകയായിരുന്നു മൊറോക്കോയുടെ ആശ്വാസ ഗോൾ.
മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ ക്രൊയേഷ്യ ഗോൾ നേടി. ക്രാമറിച്ചിനെ വീഴ്‌ത്തിയതിന് ലഭിച്ച ഫ്രീകിക്ക് എടുത്ത മയെറിൽ നിന്നും ഹെഡറിലൂടെ പന്ത് പെരിസിച്ച് ഗ്വാർഡിയോളിന് നൽകി. പിഴയ്‌ക്കാത്ത ഹെഡറിലൂടെ ഗ്വാർഡിയോൾ അത് ഗോളാക്കി മാറ്റുകയായിരുന്നു.
ഒപ്പത്തിനൊപ്പം പൊരുതിയ മൊറോക്കോ ഒൻപതാം മിനിറ്റിൽ തന്നെ സമനില കണ്ടെത്തി. സിയെച്ച് എടുത്ത ഫ്രീകിക്ക് ഹെഡറിലൂടെ ദാരി ക്രൊയേഷ്യൻ വലയിലെത്തിച്ചു.
തുടർന്ന് പൊരുതിക്കളിച്ച ക്രൊയേഷ്യ നാൽപ്പത്തി രണ്ടാം മിനിറ്റിൽ വീണ്ടും ലീഡ് നേടി. മൊറോക്കോ പ്രതിരോധത്തിന്റെ പാളിച്ച മുതലെടുത്ത ഓർസിച്ച്, ബോക്സിന്റെ മൂലയിൽ നിന്നും പായിച്ച തകർപ്പൻ ഷോട്ട് ക്രോസ് ബാറിൽ തട്ടി വലയിലെത്തുകയായിരുന്നു.
രണ്ടാം പകുതിയിൽ സമനില നേടാനുള്ള എല്ലാ ശ്രമങ്ങളും മൊറോക്കോ നടത്തിയെങ്കിലും, ഉറച്ച ക്രൊയേഷ്യൻ പ്രതിരോധക്കോട്ട അവയെല്ലാം നിഷ്പ്രഭമാക്കി. ക്രൊയേഷ്യയുടെ പരിചയ സമ്പത്തിനും കേളീ മികവിനും മുന്നിൽ നിർവീര്യമാക്കപ്പെട്ട് മൊറോക്കോ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
Comments