തിരുവനന്തപുരം : വഞ്ചിയൂരിൽ വയോധികയെയും കുംടുംബത്തേയും വീട്ടിൽ നിന്ന് പുറത്താക്കി. 82 കാരിയായ രാധയെയും കുടുംബത്തെയുമാണ് കോടതി ഉത്തരവ് പ്രകാരം വീട്ടിൽ നിന്ന് ഇറക്കിവിട്ടത്. പോലീസിന്റെ സഹായത്തോടെയാണ് നടപടി. അവകാശത്തർക്കത്തെ തുടർന്നാണ് ഇവർ വഴിയാധാരമായത്
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. 45 വർഷമായി ഇവർ ഇവിടെയാണ് കഴിയുന്നത്. എന്നാൽ സ്വത്ത് തർക്കത്തെ തുടർന്ന് രാധയുടെ സഹോദരിയുടെ മകളും മരുമകനും ഇവിടെ എത്തി ഇവരെ വീട്ടിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. അമ്മയ്ക്ക് രണ്ട് പെൺമക്കളും മകനുമാണ് ഉള്ളത്. മകൻ അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്.
നാലര മണിക്കൂറായി 82 വയസ് പ്രായമായ അമ്മയും കുടുംബവും വീടിനു പുറത്തും റോഡിലുമായി കഴിയുകയാണ്. നാലുവർഷം മുമ്പ് ലൈഫ് പദ്ധതിയിൽ ഇവർ വീടിന് അപേക്ഷിച്ചെങ്കിലും പരിഗണിച്ചില്ല
16 വർഷമായി കുടുംബവസ്തുവിന്റെ പേരിൽ കേസ് നടക്കുകയായിരുന്നുവെന്ന് രാധയുടെ മകൻ പറഞ്ഞു. പെട്ടെന്നാണ് കേസിൽ വിധി വന്നത്. ഇന്ന് വൈകീട്ട് അവർ വീട്ടിലെത്തി ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ കൂടുതൽ കാര്യങ്ങൾ തങ്ങൾക്ക് അറിയില്ലെന്നും വാടക വീട്ടിലേക്ക് മാറാൻ കഴിയുമെന്ന വിശ്വാസത്തിലാണെന്നും മകൻ പറഞ്ഞു.
Comments