ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ കലാശപോരാട്ടം നടക്കുമ്പോൾ കളി കാണുന്നതിന് ഖത്തറിലേയ്‌ക്ക് മലയാളികളുടെ കുത്തൊഴുക്കാണ്. സാധാരണക്കാരോടൊപ്പം സിനിമാ-രാഷ്‌ട്രീയ മേഖലയിൽ നിന്നുള്ളവരും കലാശപോരാട്ടം വീക്ഷിക്കുന്നതിന് ലുസൈല്‍ സ്റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്. അർജന്റീന- ഫ്രാൻസ് പോരാട്ടം നേരിട്ട് കാണാൻ മുഖ്യമന്ത്രിയുടെ ആശിർവാദത്തോടെ ഖത്തറിൽ എത്തിയിരിക്കുകയാണ് മുസ്ലീം ലീഗ് എംഎല്‍എ പി.കെ ബഷീര്‍. ഉദ്ഘാടന മത്സരം കാണുന്നതിനായും എംഎല്‍എ ഖത്തറിലെത്തിയിരുന്നു.
ഫൈനലിൽ ഫ്രാന്‍സ് ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പി.കെ.ബഷീർ പറഞ്ഞു. ‘മത്സരത്തില്‍ ഫ്രഞ്ച് പട വിജയിച്ചു കാണാനാണ് എന്റെ ആഗ്രഹം. മറഡോണ കളിച്ചിരുന്ന കാലത്ത് ഞാന്‍ അര്‍ജന്റീന ആരാധകന്‍ ആയിരുന്നു. എന്നാല്‍ സിദാന്‍ വന്ന ശേഷം ഫ്രാന്‍സിനോടായി താല്‍പര്യം. ഫ്രാന്‍സ് കപ്പുയര്‍ത്തുമെന്നാണ് എന്റെ പ്രതീക്ഷ. കിലിയന്‍ എംബാപ്പെ എന്ന ഫ്രഞ്ച് ഫോര്‍വേഡിനെ എനിക്ക് ഇഷ്ടമാണ്. ഉശിരന്‍ കളിക്കാരനാണ് അദ്ദേഹം. ടീം എന്ന നിലയിലുള്ള ഒത്തിണക്കം ഫ്രാന്‍സ് നന്നായി പ്രകടിപ്പിക്കുന്നുണ്ട്’.
‘മെസ്സിയും മഹാനായ കളിക്കാരൻ തന്നെയാണ്. വളരെ കൂളായാണ് അദ്ദേഹം കളിക്കുന്നത്. കളി കാണുന്നതിനായി സഭ നേരത്തെ തീര്‍ക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കളിയുടെ കാര്യം പറഞ്ഞപ്പോള്‍ വളരെ പോസിറ്റീവായാണ് അദ്ദേഹം പ്രതികരിച്ചത്. നമുക്ക് നോക്കാമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഖത്തറിലേയ്‌ക്ക് വരുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ പോയി കണ്ടിരുന്നു. ഐശ്വര്യത്തോടെ പോയി കളി കണ്ടിട്ട് വാ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്’ എന്നും പി.കെ ബഷീര്‍ പറഞ്ഞു.
Comments