ഫൈനൽ മത്സരത്തിൽ ഹാട്രിക് ഗോൾ നേടിയെങ്കിലും ടീമിന് ലോകകപ്പ് നേടിക്കൊടുക്കാനായില്ലെന്ന നിരാശയിലാണ് ഫ്രഞ്ച് സ്‌ട്രൈക്കൽ കിലിയൻ എംബാപ്പെ ഇക്കുറി ലോകകപ്പിനോട് വിടപറയുന്നത്. മത്സരം അർജന്റീനയ്‌ക്ക് അനുകൂലമെന്ന് തോന്നിച്ച ഘട്ടത്തിലാണ് 80ാം മിനിട്ടിൽ ആദ്യ ഗോൾ നേടുന്നത്. തൊട്ടുപിന്നാലെ രണ്ട് മിനിട്ടിനുള്ളിൽ തന്നെ അടുത്ത ഗോളും പിറന്നു. 108ാം മിനിട്ടിൽ മെസി അർജന്റീനയ്‌ക്കായി മൂന്നാം ഗോൾ നേടിയപ്പോൾ 118ാം മിനിട്ടിൽ എംബാപ്പെ ഫ്രാൻസിന് വേണ്ടി അടുത്ത ഗോൾ നേടി ഹാട്രിക് സ്വന്തമാക്കി.
എക്‌സ്ട്രാ ടൈമിന് ശേഷവും സമനിലയിൽ വന്നതോടെ കളി പെനാൽറ്റിയിലേക്ക് നീണ്ടു, 4-2നാണ് ഫ്രാൻസിനെ പെനാൽറ്റിയിൽ തോൽപ്പിച്ചത്. മത്സരശേഷം നിരാശനായിരിക്കുന്ന എംബാപ്പെയെ കളിക്കളത്തിൽ വച്ച് ആശ്വസിപ്പിക്കുന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ ചിത്രവും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
1966ലെ ലോകകപ്പ് ഫൈനലിന് ശേഷം ഇതാദ്യമായാണ് ഒരു താരം ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്നത്. ഇംഗ്ലണ്ടിന്റെ ജെഫ് ഹർസ്റ്റാണ് അവസാനമായി ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഹാട്രിക് നേടിയിട്ടുള്ളത്. നേട്ടത്തോടെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനുള്ള ഗോൾഡൻ ബൂട്ട് മെസിയെ മറികടന്ന് എംബാപ്പെ സ്വന്തമാക്കി. മത്സരത്തിന് മുൻപ് അഞ്ച് ഗോളുകൾ നേടി മെസിയും എംബാപ്പെയും ഒപ്പത്തിനൊപ്പമായിരുന്നു. ഫൈനലിൽ രണ്ട് ഗോൾ നേടിയ മെസിയെ മൂന്ന് ഗോൾ നേട്ടത്തോടെ എംബാപ്പെ മറികടക്കുകയായിരുന്നു.
Comments