കാൻഗ്ര: ഇന്ത്യയെ ഉപേക്ഷിച്ച് ചൈനയിലേയ്‌ക്ക് മടങ്ങില്ലെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. ഇന്ത്യയിലാണ് താനിപ്പോൾ താമസിക്കുന്നത്. ഇന്ത്യ വിട്ട് ചൈനയിലേയ്‌ക്ക് മടങ്ങുന്നതിൽ അർത്ഥമില്ല. തനിക്ക് ചൈനയേക്കാൾ ഇന്ത്യയോടാണ് ഇഷ്ടമെന്നും ദലൈലാമ മാദ്ധ്യമങ്ങളോടോട് വ്യക്തമാക്കി. അരുണാചൽ പ്രദേശിലെ തവാങ്ങിൽ ചൈന പ്രകോപനം സൃഷ്ടിച്ചതിന് പിന്നാലെയാണ് ദലൈലാമയുടെ പ്രതികരണം.
‘ഇന്ത്യയെയാണ് ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത്. പണ്ഡിറ്റ് നെഹ്‌റു തിരഞ്ഞെടുത്ത കാൻഗ്രയാണ് ആ സ്ഥലം. കാലങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ മാത്രമാണ് ഇപ്പോൾ സംഭവിക്കുന്നത്. അത് ഏഷ്യയിലായാലും ആഫ്രിക്കയിലായാലും യൂറോപ്പിലായാലും അങ്ങനെ തന്നെ. ചൈനയുടെ നയങ്ങളിലും മാറ്റമുണ്ട്. എന്നാൽ ചൈനയിലേയ്‌ക്ക് മടങ്ങുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുന്ന പോലുമില്ല. ഇന്ത്യയോടാണ് എനിക്ക് ഇഷ്ടം’ എന്നും ദലൈലാമ പറഞ്ഞു.
ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടവും സൈന്യവും ടിബറ്റിൽ അമിതാധികാരം പ്രയോഗിക്കുകയും ടിബറ്റൻ ജനതയെയും ബുദ്ധമത വിശ്വാസികളെയും ആക്രമിക്കുകയും ചെയ്തതോടെ 1959-ൽ ദലൈലാമ ഇന്ത്യയിലെത്തി. കൃത്രിമത്വമുള്ള ചൈനീസ് ഉദ്യോഗസ്ഥർക്കിടയിൽ കിടന്നല്ല, ഇന്ത്യയുടെ തുറന്ന ജനാധിപത്യത്തിൽ മരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ദലൈലാമ നേരത്തെയും തുറന്നു പറഞ്ഞിട്ടുണ്ട്.
Comments