കൊച്ചി: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ഐഎസ് – അൽ ഖ്വായ്ദ ബന്ധത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് എൻഐഎ. വിദേശ ഭീകര സംഘടനകളുമായുളള പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ബന്ധത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ ഏജൻസി ബോധിപ്പിച്ചു.
അറസ്റ്റിലായ പിഎഫ്‌ഐ ഭീകര നേതാക്കളുടെ കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് വിശദമായ അന്വേഷണത്തിന്റെ ആവശ്യകത എൻഐഎ കോടതിയെ ഏജൻസി അറിയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ്, അൽഖ്വായ്ദ ഭീകരസംടനകൾ നേരിട്ടുള്ള പ്രവർത്തനം സാദ്ധ്യമാകാത്ത രാജ്യങ്ങളിൽ ആ രാജ്യത്തെ രാജ്യവിരുദ്ധ – മതഭീകര സംഘടനകളെ വിധ്വംസക പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഐഎസ് – അൽ ഖ്വായ്ദ നേതാക്കളിൽ ചിലരുമായി കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ബന്ധം സ്ഥാപിച്ചിരുന്നതിന്റെ സൂചനകൾ എൻഐഎയ്‌ക്ക് ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. വിപുലമായ തെളിവ് ശേഖരണത്തിനും, അന്വേഷണത്തിനും കൂടുതൽ സമയം വേണമെന്ന കൊച്ചി എൻഐഎ യൂണിറ്റിന്റെ ആവശ്യം കോടതി അനുവദിച്ചിട്ടുണ്ട്.
കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ആകെ 13 പ്രതികളാണുള്ളത്. ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി 180 ദിവസമായി നീട്ടി. അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫും, ജനറൽ സെക്രട്ടറി അബ്ദുൾ സത്താറുമടക്കമുള്ള നേതാക്കാളെ പലതവണയായി കസ്റ്റഡിയിൽ വാങ്ങി എൻഐഎ ചോദ്യം ചെയ്യലും തെളിവെടുപ്പുകളും നടത്തിയിരുന്നു.
യുവാക്കളെ ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് എത്തിക്കാൻ സമൂഹ മാദ്ധ്യമ ഗ്രൂപ്പുകൾ വഴി പി എഫ് ഐ നേതാക്കൾ നടത്തിയ നീക്കങ്ങളും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഡിജിറ്റൽ തെളിവുകളും നിർണായകമായ കേസിൽ പിഎഫ്‌ഐ നടത്തിയ രാജ്യദ്രോഹപ്രവർത്തനങ്ങളെ സംബന്ധിച്ചും വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
Comments