ചണ്ഡീഗഡ്: വിവാഹത്തിന്റെ മറവിൽ മതപരിവർത്തനം നടത്തുന്നതിനെതിരെ നിയമവുമായി ഹരിയാന സർക്കാർ. വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമത്തിൽ ഗവർണർ ഒപ്പുവെച്ചു. കുറ്റക്കാർക്ക് 10 വർഷം തടവ് ശിക്ഷയുൾപ്പെടെ നൽകുന്നതിനുള്ള വ്യവസ്ഥകളാണ് നിയമത്തിലുള്ളത്.
അടുത്തിടെ വിവാഹത്തിന്റെ പേരിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമംകൊണ്ട് ഇതിന് തടയിടാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ ബില്ല് കൊണ്ടുവരികയായിരുന്നു. നിയമസഭയിൽ ബില്ല് പാസായതോടെ ഗവർണറുടെ അനുമതിയ്‌ക്കായിവിട്ടു. ചൊവ്വാഴ്ചയാണ് ഗവർണർ ബില്ലിൽ ഒപ്പുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട 127 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
വിവാഹത്തിന്റെ പേരിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നവർക്ക് മൂന്ന് വർഷം തടവും ഒരു ലക്ഷത്തിൽ കുറയാത്ത തുക പിഴയുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
ഇതിന് പുറമേ മതം മറച്ചുവെച്ച് വിവാഹം കഴിച്ചാൽ 3 മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. മൂന്ന് ലക്ഷം രൂപയിൽ കുറയാത്ത തുക പിഴയായും കുറ്റക്കാരിൽ നിന്നും ഈടാക്കും. നിരവധി പേരെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നവർക്ക് 10 വർഷം തടവ് ശിക്ഷയാണ് ലഭിക്കുക. കബളിക്കപ്പെട്ട് നിർബന്ധിത മതപരിവർത്തനത്തിന് ഇരയായവർക്ക് കോടതിയെ സമീപിച്ച് കുറ്റക്കാരിൽ നിന്നും ജീവനാംശമുൾപ്പെടെ ഈടാക്കാനും നിയമം അനുവദിക്കുന്നുണ്ട്. പ്രതിയുടെ സാമ്പത്തിക സാഹചര്യവും മറ്റും പരിഗണിച്ചുകൊണ്ടാകും ജീവനാംശമുൾപ്പെടെയുള്ള കാര്യങ്ങളിൽ കോടതി തീരുമാനമെടുക്കുക.
Comments