ന്യൂഡൽഹി: കനയ്യലാൽ കൊലപാതകം തീവ്രവാദ ഗൂഢാലോചനയുടെ ഭാഗമെന്ന് എൻ ഐ എ. കേസിൽ 11 പേരെ പ്രതികളാക്കി ജയ്പൂരിലെ പ്രത്യേക എൻ ഐ എ കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയുടെ പോസ്റ്റ് കനയ്യ ലാലിന്റെ മകൻ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത് പ്രവാചക നിന്ദയാണെന്ന് ആരോപിച്ചായിരുന്നു അക്രമികൾ പട്ടാപ്പകൽ അദ്ദേഹത്തെ ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിൽ കഴുത്തറുത്ത് കൊന്ന് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.
കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട രണ്ട് പ്രതികൾ പാകിസ്താൻ സ്വദേശികളാണ്. കറാച്ചി സ്വദേശികളായ സൽമാൻ, അബു എന്നിവർക്കെതിരെയാണ് എൻ ഐ എയുടെ കുറ്റപത്രം.
പ്രതികൾ എല്ലാവരും പരസ്പര ധാരണയോടെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു കൊലപാതകമെന്ന് കുറ്റപത്രത്തിൽ പറയുന്നു. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള ഇസ്ലാമിക മതപ്രഭാഷണങ്ങൾ കൃത്യം നിർവഹിക്കാൻ പ്രതികൾക്ക് പ്രചോദനമായി. കനയ്യ ലാലിനെ കൊലപ്പെടുത്താൻ വേണ്ടി മാത്രം പ്രതികൾ കത്തികൾ ഉണ്ടാക്കിയെന്നും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.
കൊലപാതകത്തിന് ശേഷം പ്രതികളായ റഫീഖ് മുഹമ്മദും അബ്ദുൾ ജബ്ബാറും റിയാസ് അക്തറും ഗൗസ് മുഹമ്മദും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ വധഭീഷണി ഉയർത്തുകയും ചെയ്തിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം അന്വേഷണം ഏറ്റെടുത്ത എൻ ഐ എ ആണ് സംഭവത്തിലെ പാകിസ്താൻ ബന്ധം കണ്ടെത്തിയത്.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുകയും ഇസ്ലാമിക പഠനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്യുന്ന പാക് സംഘടനയായ ദവാത്ത് ഇ ഇസ്ലാമിയുടെ സ്വാധീനത്തിലാണ് പ്രതികൾ കൃത്യം നിർവഹിച്ചതെന്നും എൻ ഐ എ കണ്ടെത്തിയിരുന്നു.
Comments