ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതു കൊണ്ട് ജമ്മു കശ്മീരിൽ തീവ്രവാദം അവസാനിക്കില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. പാകിസ്താനുമായി ഇന്ത്യ ചർച്ചയ്‌ക്ക് തയ്യാറാകണമെന്നും പാകിസ്താനുമായി നല്ല ബന്ധം സ്ഥാപിക്കാതെ ഇന്ത്യയിൽ സമാധാനം ഉണ്ടാകുമെന്ന് പ്രതിക്ഷിക്കേണ്ട എന്നും ഫാറുഖ് അബ്ദുള്ള പറഞ്ഞു.
‘ആർട്ടിക്കിൾ 370 റദ്ദാക്കുന്നതോടെ ജമ്മു കശ്മീരിൽ തീവ്രവാദം അവസാനിക്കുമെന്നാണ് കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്. അത് നീക്കം ചെയ്തിട്ട് ഇപ്പോൾ എത്ര വർഷമായി. ജമ്മു കശ്മീരിൽ തീവ്രവാദം അവസാനിച്ചോ?. കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഇപ്പോഴും ഭീഷണി തുടരുകയാണ്’ എന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. അടുത്തിടെ, പാകിസ്താൻ പിന്തുണയുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബ(എൽഇടി) ,ഓഫ്‌ഷൂട്ട് റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്നീ സംഘടനകൾ പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് കീഴിൽ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റ് ജീവനക്കാർക്ക് നേരെ ഭീഷണി മുഴക്കിയിരുന്നു. ഈ മാസം ആദ്യം, 56 കശ്മീരി പണ്ഡിറ്റ് ജീവനക്കാരുടെ ഹിറ്റ്‌ലിസ്റ്റും ടിആർഎഫ് പുറത്തുവിട്ടിരുന്നു. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ നാഷണൽ കോൺഫറൻസ് നേതാവ് ചോദ്യം ചെയ്തത്.
പാകിസ്താനുമായി സമാധാന ചർച്ചകൾക്ക് ഇന്ത്യ തുടക്കമിടണമെന്നാണ് തന്റെ ആവശ്യമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ‘അറബ് ബന്ധങ്ങൾ ശക്തമാക്കുമെന്ന് ഇപ്പോഴത്തെ സർക്കാരിന് കീഴിലുള്ള ഇന്ത്യ പറയുന്നു. എന്നാൽ ഇതിൽ സത്യസന്ധതയുണ്ടോ?. നമ്മുടെ അയൽ രാജ്യവുമായി മികച്ച ബന്ധം പുലർത്താൻ എന്താണ് ഇന്ത്യ തയ്യാറാകാത്തത്. പാകിസ്താനുമായി നല്ല ബന്ധം സ്ഥാപിച്ചില്ലെങ്കിൽ, ഇന്ത്യയിൽ ഒരിക്കലും സമാധാനം പ്രതീക്ഷിക്കേണ്ട. മുസ്ലിങ്ങൾ രാജ്യദ്രോഹികളല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ മുസ്ലിങ്ങളെ വലിയ തോതിൽ നശിപ്പിക്കുന്നു’ എന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
Comments