തിരുവനന്തപുരം: വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടി. ഡിവൈഎഫ്‌ഐ മുൻ ജില്ലാ അദ്ധ്യക്ഷൻ ജെ.ജെ അഭിജിത്തിനെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ഇക്കാര്യം അറിയിച്ചത്.
സഹപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ കഴിഞ്ഞ ദിവസം അഭിജിത്തിനെ നേമം ഏരിയാ കമ്മിറ്റിയിൽ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ലഹരിവിരുദ്ധ ക്യാമ്പെയ്‌നിൽ പങ്കെടുത്തതിന് പിന്നാലെ ബാറിൽ പോയി അഭിജിത്തും സംഘവും മദ്യപിച്ചിരുന്നു. ഈ സംഭവത്തിലും അഭിജിത്ത് നടപടി നേരിട്ടിരുന്നു.
ഇതിനിടെ എസ്എഫ്‌ഐ നേതാവാകാൻ പ്രായം കുറച്ചുകാണിച്ചാൽ മതിയെന്ന് ആനാവൂർ നാഗപ്പൻ ഉപദേശിച്ചതായി പറയുന്ന അഭിജിത്തിന്റെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. ഇതോടെയാണ് അഭിജിത്തിനെതിരായ നടപടി കൂടുതൽ കടുപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്.
അതേസമയം പ്രായം കുറച്ചുകാണിക്കാൻ ഉപദേശിച്ചു എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. ശബ്ദരേഖ സംബന്ധിച്ച കാര്യങ്ങൾ അഭിജിത്തിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
Comments