ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്ന തിരക്കിലാണ്. വീടുകളിൽ നക്ഷത്രങ്ങൾ തിളങ്ങാൻ തുടങ്ങി. ക്രിസ്തുമസ് ട്രീകളും പുൽക്കൂടുകളും ഒരുങ്ങി. കരോൾ ഗാനങ്ങൾ പാടിയും പരസ്പരം ക്രിസ്തുമസ് ആശംസകൾ നേർന്നും ഗിഫ്റ്റ് കൈമാറിയും ഏവരും ആഘോഷിക്കുന്നതിനിടയ്‌ക്ക് വിവാദത്തിന് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ് ഇസ്ലാമിക പ്രഭാഷകനായ സാക്കിർ നായിക്.
ക്രിസ്തുമസ് ആഘോഷിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നാണ് വിവാദ പ്രഭാഷകൻ പറയുന്നത്. മുസ്ലീം മതസ്ഥർ ആരും തന്നെ ക്രിസ്തുമസ് ആഘോഷിക്കുകയോ ആശംസകൾ നേരുകയോ ക്രിസ്തുമസ് ഗിഫ്റ്റ് കൈമാറുകയോ ചെയ്യരുതെന്ന് സാക്കിർ നായിക് ആവശ്യപ്പെടുന്നു. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുസ്ലീങ്ങൾ അല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ഇസ്ലാമിന് വിരുദ്ധമാണെന്നും സാക്കിർ നായിക് പറയുന്നു.
എന്നത്തെയും പോലെ പോസ്റ്റ് വിവാദമായതോടെ സാക്കിർ നായിക്കിന് ക്രിസ്തുമസ് ആശംസകളുമായി എത്തുകയാണ് ജനങ്ങൾ. സോഷ്യൽ മീഡിയയിൽ സാക്കിർ നായിക്കിനെ ട്രോളി നിരവധി പോസ്റ്റുകളും എത്താൻ തുടങ്ങി. അമുസ്ലീങ്ങളുടെ ആഘോഷമായ ക്രിസ്തുമസിൽ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്റിന് താഴെ മലയാളികളും ഇതര ഭാഷക്കാരും ഹാപ്പി ക്രിസ്തുമസ് ആശംസകളാണ് അറിയിച്ചത്. കമന്റുകളിൽ ക്രിസ്തുമസ് ആശംസകൾ നിറയുകയാണ്.
സംഭവം വൈറലായതോടെ പുതിയൊരു പോസ്റ്റുമായി സാക്കിർ നായിക്ക് എത്തിയിട്ടുണ്ട്. മേരിയുടെ പുത്രനായ ക്രൈസ്റ്റ് ജീസസ് അള്ളാഹുവിന്റെ സന്ദേശവാഹകനാണെന്നാണ് ഈ പോസ്റ്റിൽ പറയുന്നത്.
Comments