പെൺകുട്ടികൾ പഠിച്ച് മുന്നേറി ലോകം കീഴടക്കുന്ന കാലമാണിത്. മിടുക്കികളുടെ പഠനച്ചിലവ് താങ്ങാനാവുന്നില്ലെന്ന സങ്കടമാണ് സാധാരണക്കാരായ പലമാതാപിതാക്കളുടെയും പരാതി. എന്നാൽ കേന്ദ്രസർക്കാരിന്റെ ലഘു സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയിലൂടെ മകളുടെ ഭാവി സുരക്ഷിതമാക്കാം. കുറഞ്ഞ നിക്ഷേപ തുകയും വലിയ പലിശനിരക്കുമാണ് ഈ പദ്ധതിയുടെ പ്രത്യേകത.
2015 ലാണ് പെൺകുട്ടികളുടെ ക്ഷേമം മുൻനിർത്തി സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിനിന്റെ ഭാഗമാണ് ഈ പദ്ധതി. പത്ത് വയസുവരെയുള്ള പെൺകുട്ടികളുടെ പേരിൽ പോസ്റ്റ് ഓഫീസ് മുഖേനെയോ ബാങ്ക് മുഖേനെയോ മാതാപിതാക്കൾക്ക് എളുപ്പത്തിൽ അക്കൗണ്ട് തുടങ്ങാം.
വർഷത്തിൽ 250 രൂപയെങ്കിലും സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കണം. വർഷത്തിൽ പരമാവധി 1.50 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ സാധിക്കുക. നിക്ഷേപിക്കുന്ന തുകയ്‌ക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. കാലാവധിയിൽ പിൻവലിക്കുന്ന തുകയ്‌ക്കും നികുതി നൽകേണ്ടതില്ല. നിലവിൽ 7.6 ശതമാനം വാർഷികപലിശയാണ് പദ്ധതിയ്‌ക്ക് ലഭിക്കുക. പെൺകുട്ടികളുടെ പേരിലാണ് അക്കൗണ്ട് തുടങ്ങാൻ സാധിക്കുക. മകളുടെ ജനന സർട്ടിഫിക്കറ്റാണ് അക്കൗണ്ട് ആരംഭിക്കാനായി ആവശ്യമായി വരുന്നത്. മകൾക്ക് ഒരു വയസാകുമ്പോൾ നിക്ഷേപം ആരംഭിച്ചാൽ 21 വയസാകുമ്പോൾ 64 ലക്ഷം രൂപ സമ്പാദ്യമായിട്ടുണ്ടാകും.
പെൺകുട്ടിക്ക് 21 ആകുമ്പോഴാണ് കാലാവധിയെത്തുക. അല്ലെങ്കിൽ 18 വയസിന് ശേഷം പെൺകുട്ടിയുടെ വിവാഹം കഴിയുമ്പോഴും കാലാവധിയെത്തിയതായി കണക്കാക്കും. അക്കൗണ്ട് തുറന്ന് 15 വർഷക്കാലം നിക്ഷേപം നടത്തണം. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയാവുകയോ 10ാം തരം പഠനം പൂർത്തിയാവുകയും ചെയ്താൽ 50 ശതമാനം തുക പിൻവലിക്കാം. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലേക്കും അക്കൗണ്ട് മാറ്റാൻ സാധിക്കും. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായാൽ നിക്ഷേപം രക്ഷിതാവിൽ നിന്ന് പെൺകുട്ടിയിലേക്ക് കൈമാറും. പ്രായപൂർത്തിയായ ശേഷം പെൺകുട്ടിക്ക് നിക്ഷേപവും പിൻവലിക്കലും സ്വയം നടത്താം.















