ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര ഇന്ത്യയുടെ പ്രതിരൂപമായിരുന്നുവെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഏതെങ്കിലും തരത്തിലുള്ള അക്രമമോ വിദ്വേഷമോ ഒന്നും തന്നെ യാത്രയിലുണ്ടായിരുന്നില്ല. മൃഗങ്ങൾ പോലും മനുഷ്യരോടൊപ്പം യാത്രയുടെ ഭാഗമായെന്ന് രാഹുൽ പറഞ്ഞു. ശനിയാഴ്ച രാജ്യതലസ്ഥാനത്തേക്ക് പ്രവേശിച്ച ഭാരത് ജോഡോ യാത്ര ചെങ്കോട്ടയ്‌ക്ക് മുന്നിൽ എത്തിയപ്പോൾ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.
ഭാരത് ജോഡോ യാത്രയിൽ പട്ടികൾ പോലും പങ്കെടുത്തു. ആരെയും ഉപദ്രവിച്ചില്ല. പശു, പോത്ത്, പന്നി തുടങ്ങി എല്ലാ മൃഗങ്ങളും വന്നു. ഈ യാത്ര ഇന്ത്യയെ പോലെ ബഹുസ്വരതയുള്ളതായിരുന്നു. 2,800 കിലോമീറ്റർ നടന്നു. അപ്പോഴും ഈ ജനക്കൂട്ടത്തിനിടയിൽ ഒരു വിദ്വേഷമോ അക്രമമോ കണ്ടില്ലെന്നും രാഹുൽ പറഞ്ഞു.
ചെങ്കോട്ടയിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി ദേശീയ നേതാക്കൾ പങ്കെടുത്തിരുന്നു. ഭാരത് ജോഡോ യാത്രയെ ബിജെപി ഭയന്നിട്ടാണ് കൊറോണയുടെ പേരിൽ ഇതിന് തടയിടുന്നതെന്നായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പ്രതികരണം. ഇന്ത്യയിലെവിടെയും കൊറോണയില്ല. ആർക്കും ഒന്നും സംഭവിച്ചിട്ടില്ല. മോദി പോലും മാസ്‌ക് ധരിക്കുന്നില്ല. ഇതെല്ലാം ഇപ്പോൾ ചെയ്യുന്നത് ജനങ്ങളിൽ ഭയം ജനിപ്പിക്കാനാണെന്നും ഭാരത് ജോഡോ യാത്രയെ തടയുകയാണ് ഉദ്ദേശ്യമെന്നും ഖാർഗെ പറഞ്ഞു.
ചെങ്കോട്ടയിലെ ചടങ്ങിൽ നടൻ കമൽ ഹാസനും പങ്കെടുത്തിരുന്നു. എന്തുകൊണ്ടാണ് ഇവിടെ വന്നതെന്ന് തന്നോട് പലരും ചോദിച്ചുവെന്നും അതിനുള്ള മറുപടി താൻ ഒരു ഇന്ത്യക്കാരനായതിനാൽ എന്നതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് ഒരു കോൺഗ്രസുകാരനായിരുന്നു. വ്യത്യസ്തമായ നിരവധി പ്രത്യയശാസ്ത്രങ്ങളിൽ നിന്നും തന്റേതായ സ്വന്തം പാർട്ടി രൂപീകരിക്കുകയാണ് ചെയ്തതെന്നുും അദ്ദേഹം പ്രതികരിച്ചു.
സെപ്റ്റംബർ ഏഴിന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ശനിയാഴ്ചയോടെ താത്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. ഒമ്പത് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം യാത്ര പുനരാരംഭിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ അറിയിക്കുന്നത്.
Comments