എറണാകുളം: പോപ്പുലർ ഫ്രണ്ട് ഹർത്താൽ കലാപക്കേസിൽ സി എ റൗഫിന്റെ പങ്കാളിത്തം മറച്ച് വീണ്ടും സർക്കാർ. പി എഫ് ഐ സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ കേസിൽ പ്രതിചേർക്കില്ല. ജപ്തി ചെയ്യാനുള്ളതിൽ അബ്ദുൾ സത്താറിന്റെ ഭൂസ്വത്ത് വിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാന കേസിൽ നിന്ന് റൗഫിനെ ഒഴിവാക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ സി പി എം ഉന്നതരാണെന്നാണ് ഉയരുന്ന ആക്ഷേപം.
പോപ്പുലർ ഫ്രണ്ട് ഹർത്താൽ കലാപത്തിൽ സംസ്ഥാനത്താകെ അഞ്ചു കോടി 20 ലക്ഷം രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്. ഈ നഷ്ടം ഹർത്താലിന് ആഹ്വാനം ചെയത നിരോധിത ഭീകര സംഘടനയുടെയും, അതിന്റെ നേതാക്കളുടെയും കയ്യിൽ നിന്ന് ഈടാക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. എന്നാൽ ഇത് സമയം ബന്ധിതമായി പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സർക്കാർ സി പി എം – പോപ്പുലർ ഫ്രണ്ട് വോട്ടുകച്ചവടങ്ങൾക്ക് ഇടനിലക്കാരനായി നിന്ന സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ ഹർത്താൽ കേസുകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.
വാർത്താ സമ്മേളനം നടത്തി ഹർത്താൽ ആഹ്വാനം ചെയ്തത് പി എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറും, സെക്രട്ടറി സി എ റൗഫുമായിരുന്നു. എന്നാൽ റൗഫിനെ ഒഴിവാക്കിയത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടും റൗഫിനെ പ്രതിചേർക്കില്ലെന്ന് വ്യക്തമാക്കി അബ്ദുൾ സത്താറിന്റെയും, പി എഫ് ഐ യുടെയും മാത്രം സ്വത്തുവകകൾ കണ്ടുകെട്ടാനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. അബ്ദുൾ സത്താറിന്റെയും, പി എഫ് ഐ യും ഭൂസ്വത്ത് വിവരങ്ങൾ മാത്രമാണ് രജിസ്‌ട്രേഷൻ വകുപ്പിന് സർക്കാർ കൈമാറിയിട്ടുള്ളത്. ഭൂസ്വത്ത് വിവരങ്ങൾ പരിശോധിച്ച് ജപ്തി തുടങ്ങും. എന്നാൽ പി എഫ് ഐ യുടെ സ്വത്ത് വകകളിൽ ഭൂരിഭാഗവും ചില ചാരിറ്റി സംഘടനകളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതഭീകര സംഘടനയെ നിരോധിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് നേരത്തെ തന്നെ ചാരിറ്റബിൾ ട്രസ്റ്റുകളുടെ പേരിലാണ് പ്രധാന ഓഫീസുകൾ രജിസ്റ്റർ ചെയ്തിരുന്നത്. പി എഫ് ഐ നിരോധനത്തിന് പിന്നാലെ ഇവരുടെ അക്കൗണ്ടുകൾ എൻ ഐ എ മരവിപ്പിച്ചിരുന്നു.
Comments