തിരുവനന്തപുരം; പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട എൻഐഎ റെയ്ഡ് വിവരം ചോർന്നു. പത്തനംതിട്ടയിലെ എൻഐഎ റെയ്ഡ് വിവരം ചോർന്നെന്നാണ് വിവരം. കേരള പോലീസിൽ നിന്നാണ് റെയ്ഡിനെ കുറിച്ചുള്ള വിവരം ചോർന്നതെന്നാണ് സൂചന. 12 മണിക്കൂർ മുൻപ് തന്നെ റെയ്ഡ് നടക്കുമെന്ന വിവരം എൻഐഎ പോലീസിനെ അറിയിച്ചിരുന്നു. റെയ്ഡിന് മണിക്കൂറുകൾക്ക് മുൻപേ പിഎഫ്ഐ മുൻ മേഖലാ സെക്രട്ടറി മുഹമ്മദ് റാഷിദ് വീട്ടിൽ നിന്ന് മുങ്ങി. ഇതാണ് റെയ്ഡ് വിവരം ചോർന്നെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നത്.
പിഎഫ്ഐ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവർത്തകരും രഹസ്യാന്വേഷണ ഏജൻസികളുടേയും എൻഐഎയുടേയും നിരീക്ഷണത്തിലായിരുന്നു. നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിർത്താൻ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് ഈ റെയ്ഡ് സംസ്ഥാനത്തുടനീളമുള്ള 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്.പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച റെയ്ഡ് ഇതിനോടകം പലയിടത്തും പൂർത്തിയായി. നിരവധി രേഖകളും മൊബൈൽ ഫോണുകൾ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു എന്നാണ് വിവരം. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനോടനുബന്ധിച്ച് തെളിവ് ശേഖരിക്കാനാണ് റെയ്ഡ് നടത്തിയതെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.
അതേസമയം ഇന്ന് നടത്തിയ റെയ്ഡിൽ മുൻ സംസ്ഥാന സെക്രട്ടറി നിസാറിന്റെ വീട്ടിൽ നിന്ന് ബാഗുകളും ഫോണുകളും പിടിച്ചെടുത്തു. കൊല്ലത്ത് മുൻ ജില്ലാ പ്രസിഡന്റിന്റെ വീട്ടിൽ നിന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മലപ്പുറത്ത് മുൻ ദേശീയ പ്രസിഡന്റ് ഒഎംഎ സലാമിന്റെ സഹോദരന്റെ വീട്ടിൽ നിന്നും നിർണ്ണായക രേഖകൾ പിടിച്ചെടുത്തെന്നാണ് വിവരം.
Comments