12 ലക്ഷം രൂപ മുടക്കി നായയുടെ വേഷം നിർമ്മിച്ചെടുത്ത യുവാവിനെ നിങ്ങൾ ഓർക്കുന്നുണ്ടോ? നായയെ പോലെയിരിക്കാനുള്ള ആഗ്രഹം കൊണ്ടായിരുന്നു ജപ്പാനീസ് യുവാവായ ടോക്കോ ഈവ് ആ കടുംകൈ ചെയ്തത്. സെപ്പറ്റ് എന്ന കമ്പനിയായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമുള്ള നായ സ്യൂട്ട് നിർമ്മിച്ച് നൽകിയത്. ഒറ്റനോട്ടത്തിൽ ഒരു നായ തന്നെയെന്ന് തോന്നിപ്പിക്കുന്ന, അതിമനോഹരമായ സ്യൂട്ടായിരുന്നു കമ്പനി നിർമ്മിച്ചത്. അതിനാൽ ആ സ്യൂട്ടിന് വേണ്ടി 12 ലക്ഷം രൂപ മുടക്കാൻ ടോക്കോ ഈവിനും മടിയുണ്ടായിരുന്നില്ല.
ഇപ്പോഴിതാ മറ്റൊരു ജപ്പാനീസ് യുവാവും സമാനമായ ആവശ്യവുമായി സെപ്പറ്റിനെ സമീപിച്ചിരിക്കുകയാണ്. നായ സ്യൂട്ട് ഹിറ്റായതോടെ ചെന്നായ സ്യൂട്ട് വേണമെന്നാണ് പുതിയ യുവാവിന്റെ ആവശ്യം. എന്നാൽ തന്റെ പേര് വെളിപ്പെടുത്താൻ ഇയാൾ തയ്യാറായിട്ടില്ല. മൃഗങ്ങളോടുള്ള ഇഷ്ടം മൂലമാണ് ഇത്തരമൊരു സ്യൂട്ട് വേണമെന്ന് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. റിയലസ്റ്റിക് ആയിട്ടുള്ള ഒരു അനിമൽ സ്യൂട്ടാണ് വേണ്ടിയിരുന്നത്. ഇതിനായി സെപ്പറ്റ് കമ്പനിയെ സമീപിച്ചു. 18 ലക്ഷം രൂപ മുതൽ മുടക്കിയപ്പോൾ അവർ ചെന്നായ സ്യൂട്ട് തയ്യാറാക്കി നൽകിയെന്നും യുവാവ് പ്രതികരിച്ചു.
അളവെടുക്കാനും മറ്റുമായി പലതവണ സെപ്പറ്റിന്റെ സ്റ്റുഡിയോയിൽ പോയിരുന്നു. 50 ദിവസം സമയമെടുത്ത് കമ്പനി ചെന്നായ സ്യൂട്ട് തയ്‌ച്ചെടുത്തു. വേഷമണിഞ്ഞ് കണ്ണാടിക്ക് മുന്നിൽ നിന്നപ്പോൾ അതിശയിച്ച് പോയെന്നും സ്വപ്‌നം സാക്ഷാത്കരിച്ച നിമിഷമായിരുന്നു അതെന്നും യുവാവ് പറയുന്നു. ധരിക്കാൻ നല്ല സുഖം തോന്നുന്ന സ്യൂട്ട് കൂടിയാണ് കമ്പനി നിർമ്മിച്ചിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
Comments