തിരുവനന്തപുരം: ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമൻ മരണപ്പെട്ട സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവിട്ടത്. ചീഫ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
സംഭവത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം പത്തനംതിട്ട കളക്ടർ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് തല അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം മോക്ഡ്രിൽ നടത്തുന്നതിനിടെ ബിനു മുങ്ങി മരിച്ചത്.
പ്രളയ ദുരന്തങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ട മോക്ഡ്രില്ലിനിടെയായിരുന്നു അപകടം ഉണ്ടായത്. മുങ്ങിത്താഴുന്നതായി അഭിനയിക്കുന്നതിന് വേണ്ടിയായിരുന്നു ബിനു ആറ്റിലേക്ക് ഇറങ്ങിയത്. എന്നാൽ യഥാർത്ഥത്തിൽ മുങ്ങിത്താഴുകയായിരുന്നു. കരയിൽ നിന്നവർ ഇത് കണ്ടെങ്കിലും അഭിനയമാണെന്ന് കരുതി രക്ഷിച്ചില്ല. മറ്റുള്ളവർ ബോട്ടിൽ പിടിച്ചു കിടക്കുമ്പോഴാണ് ബിനുവിനെ കാണാനില്ലെന്ന് വ്യക്തമായത്. ഇതോടെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
Comments