പുത്തൻ പ്രതീക്ഷകളോടെ ലോകമെമ്പാടുമുള്ള ജനങ്ങൾ പുതുവർഷത്തെ വരവേറ്റിരിക്കുകയാണ്. ഏറെ സസ്‌പെൻസുകൾ നിറഞ്ഞ പുതിയ വർഷം ലോകത്തിനായി കാത്തുവച്ചിരിക്കുന്ന സംഭവവികാസങ്ങളെ സ്വീകരിക്കാൻ ജനങ്ങൾ തയ്യാറായി കഴിഞ്ഞു. 2022നോട് പലവിധത്തിൽ യാത്ര പറഞ്ഞായിരുന്നു നവവർഷത്തെ ജനങ്ങൾ വരവേറ്റത്.
ചിലർക്ക് എന്നത്തേയും പോലെ ഒരു രാത്രി തങ്ങളുടെ നാല് ചുമരുകൾക്കുള്ളിലൂടെ കടന്നുപോയി. എന്നാൽ മറ്റ് ചിലർക്ക് ഇത് ആഘോഷരാവായിരുന്നു. ആടിതിമിർത്തും പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും പാപ്പാഞ്ഞിയെ കത്തിച്ചുമെല്ലാം അവർ കൗണ്ട്ഡൗൺ ചൊല്ലി പുതുവർഷത്തെ വരവേറ്റു. ചിലർ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചുവച്ച ന്യൂ ഇയർ ആശംസകളിൽ എല്ലാം ഒതുക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾ വ്യത്യസ്തമായ രീതികളിലൂടെ 2023നെ വരവേറ്റു.
ലോകത്തിൽ ഏറ്റവുമാദ്യം 2023 പിറന്നത് പസഫിക് സമുദ്രത്തിലുള്ള കിരിബാത്തി ദ്വീപിലാണ്. ഇന്ത്യൻ സമയം ഡിസംബർ 31ന് വൈകിട്ട് മൂന്നരയോടെ ഇവിടെ പുതിയ വർഷമെത്തി. പിന്നീട് ടോംഗ, സമോവ ദ്വീപുകളിലും വൈകാതെ തന്നെ ന്യൂസിലാൻഡും പുതുവത്സരത്തെ വരവേറ്റു. ശേഷം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും ഇന്ത്യൻ സമയം വൈകിട്ട് ആറരയോടെ നവവർഷം പിറന്നു. വെടിക്കെട്ട്, കരിമരുന്ന് പ്രയോഗങ്ങൾക്ക് ലക്ഷക്കണക്കിന് പേർ സാക്ഷിയായി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും തങ്ങളുടേതായ രീതിയിൽ പുതുവത്സരാഘോഷം നടന്നു.
Comments