പട്‌ന: ബുദ്ധമതത്തെ ഉന്മൂലനം ചെയ്യാനുള്ള ചൈനയുടെ നീക്കങ്ങൾക്കെതിരെ ശക്തമായി ആഞ്ഞടിച്ച് ടിബറ്റൻ ആത്മീയ ഗുരു ദലൈലാമ. ചൈനയുടെ നീക്കങ്ങൾ നടപ്പിലാകില്ലെന്നും ബുദ്ധമതത്തെ തകർക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ ബോധ് ഗയയിൽ ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു ദലൈലാമ.
ബുദ്ധമതത്തെ വേരോടെ ഇല്ലായ്മ ചെയ്യാനാണ് ചൈന ലക്ഷ്യം വെയ്‌ക്കുന്നത്. ഇതിന് മുന്നോടിയായി പല ബുദ്ധമത സ്ഥാപനങ്ങളും നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ നീക്കങ്ങൾ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ചൈനീസ് സർക്കാർ ബുദ്ധവിഹാരങ്ങൾ തകർത്തെങ്കിലും ബുദ്ധമത വിശ്വാസികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
നിരവധി ബുദ്ധ വിഹാരങ്ങൾ ചൈനയിൽ പ്രവർത്തിക്കുന്നുണ്ടെന്നും വിശ്വാസികൾ ബുദ്ധ ധർമ്മത്തിൽ തികഞ്ഞ വിശ്വാസം അർപ്പിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധമതത്തോടും ബുദ്ധനോടും അടുപ്പം പുലർത്തുന്നുവരാണ് ചൈനക്കാരെന്നും അവരുടെ മനസിൽ പ്രത്യേക സ്ഥാനമാണ് നൽകിയിരിക്കുന്നതെന്നും ദലൈലാമ വ്യക്തമാക്കി. പുരാതന കാലം മുതലുള്ള ബന്ധമാണ് ചൈനയും ബുദ്ധമതവുമായെന്നും ബുദ്ധമതത്തിൽ വിശ്വാസമർപ്പിക്കുന്നവർ ആത്മീയ തയ്യാറെടുപ്പുകൾ നടത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചൈനക്കാരനും മംഗോളിയനും ടിബറ്റനോ ആർക്കും ബുദ്ധമതം സ്വീകരിക്കാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് ബിഹാറിലെ കാലചക്ര മൈതാനത്തിൽ ദലൈലാമ ആത്മീയ പ്രഭാഷണം നടത്തിയത്. പ്രഭാഷണത്തിൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെർമ ഖണ്ഡുവിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. 80,000-ത്തിലധികം ബുദ്ധ സന്ന്യാസികളാണ് പരിപാടിയിൽ പങ്കെടുത്തത്. ആയിരങ്ങളാണ് ദലൈലാമയുടെ ആത്മീയ പ്രഭാഷണം ശ്രവിക്കാനെത്തിയത്.
Comments