കറാച്ചി: പുതുവർഷപ്പിറവി വെടിയുതിർത്ത് ആഘോഷിക്കുന്നതിനിടെ പാകിസ്താനിൽ നിരവധി പേർക്ക് പരിക്കേറ്റു. കറാച്ചിയിൽ മാത്രം 22 പേർക്ക് പരിക്കേറ്റതായി അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
ഡിസംബർ 31 അർദ്ധരാത്രി 12.00 മണിക്ക് ശേഷം പാകിസ്താനിലെ വിവിധയിടങ്ങളിൽ നിന്നും വൻതോതിൽ വെടിയൊച്ചകൾ ഉയർന്നതായാണ് റിപ്പോർട്ട്. ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള വെടിവെപ്പിന് പാകിസ്താനിൽ നിരോധനം ഉണ്ടെങ്കിലും മിക്കവരും ആ നിയമം പാലിക്കാറില്ലെന്ന് പാക് ടിവി ചാനലായ ജിയോ ടിവി വ്യക്തമാക്കുന്നു.
വെടിവെപ്പുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ ചാർജ് ചെയ്ത കേസുകളിൽ ഇതുവരെ 13 പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ മൂന്ന് പേർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
ലാഹോറിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതുവത്സരാഘോഷങ്ങൾ ഇസ്ലാമിക വിരുദ്ധമാണെന്നും ആരും അതിൽ പങ്കുകൊള്ളരുതെന്നും പാകിസ്താനിലെ വിവിധ ഇസ്ലാമിക പണ്ഡിതന്മാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ഏറ്റെടുത്ത് ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകൾ പുതുവർഷം ആഘോഷിക്കാൻ തെരുവിലിറങ്ങിയ യുവാക്കളെ കൈയ്യേറ്റം ചെയ്ത് ഓടിച്ചിരുന്നു.
Comments