ചെന്നൈ: ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് കോൺസ്റ്റബിളിനെ പീഡിപ്പിക്കാൻ ശ്രമിച്ച ഡിഎംകെ യുവനേതാക്കൾക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. ചെന്നൈയിലെ ഡിഎംകെ യോഗത്തിൽ നിന്നും പ്രതികളെ പിടികൂടാൻ ശ്രമിച്ച പോലീസിനെ പ്രവർത്തകർ വളഞ്ഞുവെച്ച് ആക്രമിച്ചു. സാലിഗ്രാമം മേഖലയിലെ ദശരഥപുരം ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.
ഡിഎംകെ നേതാവ് കനിമൊഴിയുടെ കണ്മുന്നിൽ വെച്ചാണ് പാർട്ടി പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥയെ കടന്നു പിടിച്ചത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രവീൺ, ഏകാംബരം എന്നീ ഡിഎംകെ യുവനേതാക്കളെ പോലീസ് വളഞ്ഞു. ഇതിൽ പ്രകോപിതരായാണ് പ്രവർത്തകർ പോലീസിനെ വളഞ്ഞിട്ട് ആക്രമിച്ചത്. തുടർന്ന് പോലീസിന് പ്രതികളെ വിട്ടയക്കേണ്ടി വന്നു.
സംഭവത്തിൽ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഡിഎംകെ നേതാക്കൾ തമിഴ്നാടിന് ആകെ അപമാനമായെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു. കനിമൊഴി എം പി സന്നിഹിതയായിരുന്ന യോഗത്തിൽ സുരക്ഷാ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന പോലീസുകാരിയെയാണ് ഡിഎംകെ ക്രിമിനലുകൾ പരസ്യമായി കടന്നു പിടിച്ചത്. പ്രതികളെ സംരക്ഷിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത ഡിഎംകെ പ്രവർത്തകർ നിയമവാഴ്ചയെ വെല്ലുവിളിച്ച് അഴിഞ്ഞാടുകയായിരുന്നു. മദ്യപാനികളായ പാർട്ടി ഗുണ്ടകളെ കയറൂരി വിട്ടിരിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മൗനം അപകടകരമാണെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.
ഡിഎംകെ ഭരണത്തിൻകീഴിൽ സംസ്ഥാനം മയക്കുമരുന്ന് മാഫിയയുടെയും ഭീകരവാദികളുടെയും സുരക്ഷിത താവളമായി മാറിയെന്ന് ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി പറഞ്ഞു. കുറ്റവാളികളായ ഡിഎംകെ നേതാക്കളെ എത്രയും പെട്ടെന്ന് പോലീസിന് കൈമാറാൻ പാർട്ടി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments